കൊച്ചി: പൊതുമുതൽ ദുരുപയോഗം ചെയ്യപ്പെട്ടെന്ന് പരാതി ഉയർന്നാൽ ഏതു സാഹചര്യത്തിലും അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. അടിയന്തര സാഹചര്യത്തിൽ ദുരന്തനിവാരണ ചട്ടങ്ങൾ പ്രകാരമാണ് സാധനങ്ങൾ വാങ്ങിയതെങ്കിലും അഴിമതി നടന്നിട്ടില്ലെന്ന് ഉറപ്പാക്കണം.
കൊവിഡ് കാലത്ത് പി.പി.ഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതിയാരോപിച്ചു നൽകിയ ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. ഹർജികൾ ഉത്തരവിനായി മാറ്റി.
ലോകായുക്ത നോട്ടീസ് നൽകിയതിനെതിരെ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ ഉൾപ്പെടെയുള്ളവരാണു ഹൈക്കോടതിയെ സമീപിച്ചത്. പി.പി.ഇ കിറ്റുകൾ വാങ്ങിയത് ഉയർന്ന നിരക്കിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലോകായുക്തയ്ക്ക് പരാതി ലഭിച്ചത്. പരാതി പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്നും. ദുരന്തനിവാരണ ചട്ടപ്രകാരമാണ് ഉപകരണങ്ങൾ വാങ്ങിയതെന്നുമാണ് ഹർജിക്കാരുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |