ന്യൂഡൽഹി: ശ്രദ്ധ വാക്കറെ കൊലപ്പെടുത്തിയ കേസിൽ പ്രതി അഫ്താബ് പൂനവാലയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കാൻ താൻ ഉപയോഗിച്ചത് ചൈനീസ് നിർമിത കത്തിയാണെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. അഫ്താബിന്റെ മെഹ്റോളിയിലെ ഫ്ലാറ്റിൽ നിന്ന് നിരവധി മാരകായുധങ്ങൾ പൊലീസ് നേരത്തേ കണ്ടെടുത്തിരുന്നു. അഫ്താബിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റ് ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്.
വ്യാഴാഴ്ചയാണ് പ്രതിയുടെ നാർക്കോ അനാലിസിസ് ടെസ്റ്റ് ഡൽഹിയിലെ രോഹിണി ആശുപത്രിയിൽ വച്ച് നടന്നത്. മൃതദേഹം മുറിക്കാൻ ഉപയോഗിച്ച കത്തി വാങ്ങിയ കട കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മേയ് 18നാണ് കൊലപാതകം നടന്നത്. അതിന് മുമ്പ് തന്നെയാണോ കത്തി വാങ്ങിയത് എന്നും അന്വേഷിക്കുന്നുണ്ട്.
ഫ്ലാറ്റിൽ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ശ്രദ്ധയുടെ കൈകളാണ് ആദ്യം അഫ്താബ് മുറിച്ച് മാറ്റിയത്. ശേഷം 35 കഷണങ്ങളാക്കിയ മൃതദേഹം ദിവസങ്ങളോളം ഫ്രിഡ്‌ജിൽ സൂക്ഷിക്കുകയായിരുന്നു. തുടർന്ന് ശരീരഭാഗങ്ങൾ ദിവസങ്ങളെടുത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്യുകയുമായിരുന്നു.
നവംബർ 12നാണ് അഫ്താബ് അമീൻ പൂനവാലയെ അറസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലേക്ക് അയച്ചത്. നവംബർ 17ന് കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. നവംബർ 26ന് കോടതി ഇയാളെ 13 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |