കൊച്ചി : കേന്ദ്ര പൂളിൽ നിന്നും മത്സ്യത്തൊഴിലാളികൾക്ക് അനുവദിച്ചിരുന്ന മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നും കേന്ദ്ര സർക്കാർ തടഞ്ഞുവച്ച പഞ്ഞമാസ ആശ്വാസ പദ്ധതിയുടെ ആശ്വാസവിഹിതം പുന:സ്ഥാപിക്കണമെന്നും മത്സ്യഫെഡ് വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എറണാകുളം കലൂർ റിന്യൂവൽ സെന്ററിൽ മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരന്റെ അദ്ധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പ്രവർത്തന റിപ്പോർട്ട്, ഓഡിറ്റ് റിപ്പോർട്ട്, ബഡ്ജറ്റ് എന്നിവ മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ: ദിനേശൻ ചെറുവാട്ട് അവതരിപ്പിച്ചു. 279.29 കോടി രൂപ പദ്ധതി ചെലവും 14.15കോടി രൂപയുടെ മൂലധന ചെലവും കഴിച്ച് 51.50 ലക്ഷം രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അംഗീകരിച്ചു. തീരസംരക്ഷണത്തിന് നൽകി വന്നിരുന്നകേന്ദ്ര വിഹിതം പുന:സ്ഥാപിക്കുക, ഉൾനാടൻ ജലാശയങ്ങളിലെപോളവ്യാപനം ഒഴിവാക്കാൻ ശാസ്ത്രീയ മാർഗ്ഗം സ്വീകരിക്കുക എന്നീ പ്രമേയങ്ങൾ പൊതുയോഗം അംഗീകരിച്ചു.
മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ ടി.രഘുവരൻ സ്വാഗതവും, പി.ബി. ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |