കൊച്ചി: ദേവസ്വം ബോർഡുകളിൽ ജാതി പരിഗണന കൂടാതെ ശാന്തി നിയമനം നടത്തണമെന്ന സുപ്രീം കോടതി വിധി ഉണ്ടായിട്ടും ശബരിമല മേൽശാന്തിയായി മലയാള ബ്രാഹ്മണരെ തന്നെ വേണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വ്യവസ്ഥയിൽ ഹൈക്കോടതി നിലപാട് തേടിയതോടെ സംസ്ഥാന സർക്കാർ വെട്ടിലായി. ബോർഡിനെ പിന്തുണച്ചാൽ പിന്തിരിപ്പൻ നിലപാടാകും. ബോർഡിന്റെ തന്നെ മറ്റ് പല പ്രമുഖ ക്ഷേത്രങ്ങളിലും അബ്രാഹ്മണ മേൽശാന്തിമാരുണ്ട്.
2002ലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ജാതി പരിഗണന നോക്കാതെ ശാന്തിനിയമനം നടത്താൻ ഉമ്മൻചാണ്ടി സർക്കാർ സർക്കുലർ ഇറക്കുകയും റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. പിണറായി സർക്കാർ നിയമനം നടത്തി ഖ്യാതി നേടുകയും ചെയ്തു. ശബരിമല പൊതുവികാരമായതിനാൽ വിഷയത്തെ എങ്ങനെ സമീപിക്കണമെന്നാണ് സർക്കാർ തലപുകയ്ക്കുന്നത്.
ഈ കേസിൽ പ്രത്യേക സിറ്റിംഗ് നടത്തുന്ന ഹൈക്കോടതി ദേവസ്വം ഡിവിഷൻ ബെഞ്ച് , ഡിസംബർ 17ന് നിലപാടറിയിക്കാനാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വയംഭരണ സ്ഥാപനമായ ദേവസ്വം ബോർഡ് നിലപാട് വ്യക്തമാക്കുമെന്ന് പറഞ്ഞ് കഴിഞ്ഞ സർക്കാരിലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈയൊഴിഞ്ഞിരുന്നു. കേസിൽ കക്ഷിയാണെങ്കിലും സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുമില്ല. ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടതോടെ ഇനി ഒളിച്ചുകളി നടപ്പില്ല.
# വിവേചനം മാറ്റിയ ഉത്തരവ്
പറവൂർ ശ്രീധരൻ തന്ത്രിയുടെ മകൻ കെ.എസ്. രാകേഷിനെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എറണാകുളം നീറിക്കോട് മഹാദേവ ക്ഷേത്രത്തിൽ 1992ൽ ശാന്തിക്കാരനായി നിയമിച്ചതിനെ ചോദ്യം ചെയ്യുന്ന എൻ.ആദിത്യന്റെ കേസാണ് പൂജാവൃത്തിയിൽ ജാതിവിവേചനം പാടില്ലെന്ന 2002ലെ സുപ്രധാന സുപ്രീം കോടതി ഉത്തരവിലേക്ക് നയിച്ചത്.
ദേവസ്വം ബോർഡുകളിലെ ശാന്തിക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെ ജാതി പരിഗണനയില്ലാതെ നിയമിക്കണമെന്ന് 2014 സെപ്തംബർ 11ന് ഉമ്മൻചാണ്ടി സർക്കാർ സർക്കുലർ ഇറക്കി. തുടർന്നാണ് ദേവസ്വം നിയമനങ്ങൾക്ക് മാത്രമായി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചത്. പട്ടികജാതിക്കാർ ഉൾപ്പെടെ പിന്നാക്ക വിഭാഗക്കാരെ ദേവസ്വം ക്ഷേത്രങ്ങളിൽ ശാന്തിക്കാരായത് ആദ്യ പിണറായി സർക്കാരിന് ദേശീയതലത്തിൽ സൽപ്പേരുണ്ടാക്കി.
# ബോർഡ് പയറ്റുന്ന തന്ത്രം
2002ലെ സുപ്രീം കോടതി വിധിയെ മറികടന്ന് ശബരിമലയിൽ മലയാള ബ്രാഹ്മണനെ മാത്രം മേൽശാന്തിയാക്കാൻ പലവിധ തന്ത്രങ്ങളാണ് തിരുവിതാംകൂർ ദേവസ്വംബോർഡ് പയറ്റുന്നത്. അതിൽ പ്രധാനം, ജാതി പരിഗണനാവിഷയം അല്ലാതിരുന്ന ശബരിമല മേൽശാന്തി നിയമനക്കേസിൽ 2015ലെ ഹൈക്കോടതി നടത്തിയ പരാമർശമാണ്. മേൽശാന്തി ഇന്റർവ്യൂ ബോർഡിന്റെ രൂപീകരണവും ഈ ബോർഡംഗങ്ങളുടെ യോഗ്യതയും അപേക്ഷരെ ഇന്റർവ്യൂ ലിസ്റ്റിൽ ഉൾപ്പെടുത്തലും മാത്രമായിരുന്നു പരിഗണിച്ചത്. മേൽശാന്തി പോലുള്ള പദവികളിലെ നിയമനം പൊതുനിയമനം പോലെ കണക്കാക്കാനാവില്ലെന്ന ജസ്റ്റിസുമാരായ
തോട്ടത്തിൽ രാധാകൃഷ്ണന്റെയും അനുശിവരാമന്റെയും പരാമർശം പിടിവള്ളിയാക്കിയാണ് മറ്റു ജാതിക്കാരെ ബോർഡ് മാറ്റിനിർത്തുന്നത്.
നയപരമായ പ്രശ്നമാണിത്. മുഖ്യമന്ത്രിയുമായും ദേവസ്വം ബോർഡുമായും ആലോചിച്ച ശേഷമേ ഹൈക്കോടതി നിർദേശത്തിൽ നിലപാടെടുക്കാൻ കഴിയൂ.
-കെ.രാധാകൃഷ്ണൻ
ദേവസ്വം മന്ത്രി
ശബരിമല മേൽശാന്തി മലയാള ബ്രാഹ്മണനാകണമെന്ന മുൻബോർഡുകളുടെ നിലപാട് തുടരും.
-അഡ്വ.കെ.അനന്തഗോപൻ
പ്രസിഡന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |