പാരീസ് : സ്വാതന്ത്ര്യ സമരത്തിന്റെ കഥ പറയുന്ന ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന നോവലിലൂടെ ഇന്ത്യക്കാരുടെ പ്രിയങ്കരനായി മാറിയ പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപ്പിയർ (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തെക്കൻ ഫ്രാൻസിലെ സെന്റ് ട്രോപെയിലായിരുന്നു അന്ത്യം. ഭാര്യ ഡൊമിനിക് കൊൺഷൺ ലാപ്പിയർ ആണ് മരണ വിവരം അറിയിച്ചത്. 2008ൽ പദ്‌മഭൂഷൺ നൽകി ഇന്ത്യ ആദരിച്ചിരുന്നു.
ഫ്രീഡം അറ്റ് മിഡ്നൈറ്റ് (1975) പോലെ പ്രശസ്തമാണ് ലാപ്പിയറിന്റെ സിറ്റി ഒഫ് ജോയ് (1985) എന്ന നോവലും. കൊൽക്കത്ത നഗരം പശ്ചാത്തലമാക്കി രചിച്ചതാണീ നോവൽ. ഫ്രീഡം അറ്റ് മിഡ്നൈറ്റ് അമേരിക്കൻ എഴുത്തുകാരനായ ലാരി കോളിൻസുമായി ചേർന്നാണ് രചിച്ചത്. പുസ്തകത്തിന്റെ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞു. ' സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ " എന്ന പേരിൽ മലയാളത്തിലും ഇതിന്റെ പരിഭാഷയുണ്ടായി. സിറ്റി ഒഫ് ജോയ് സിനിമയായി.
1931 ജൂലായ് 30ന് ഫ്രാൻസിലെ ഷാറ്റലൈലോണിലാണ് ലാപ്പിയറിന്റെ ജനനം. 'എ ഡോളർ ഫോർ എ തൗസൻഡ് കിലോമീറ്റേഴ്സ് " (1949) ആണ് ആദ്യ പുസ്തകം. കോളിൻസുമായി ചേർന്ന് രചിച്ച ഈസ് പാരീസ് ബർണിംഗ് ? (1965 ), ഓർ ഐ വിൽ ഡ്രസ് യു ഇൻ മോണിംഗ് (1968), ഓ ജെറുസലേം ! (1972), ദ ഫിഫ്ത്ത് ഹോഴ്സ്മാൻ (1980), ഈസ് ന്യൂയോർക്ക് ബേണിംഗ് ? (2005) എന്നീ പുസ്തകങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സ്പാനിഷ് എഴുത്തുകാരൻ ജാവിയർ മോറോയുമായി ചേർന്ന് ഭോപ്പാൽ ദുരന്തത്തെ ആസ്പദമാക്കി 'ഫൈവ് പാസ്റ്റ് മിഡ്നൈറ്റ് ഇൻ ഭോപ്പാൽ " ( 2001 ) എന്ന പുസ്തകവും രചിച്ചു.
വരുമാനം ദുരിതം
അനുഭവിക്കുന്നവർക്ക്
തികഞ്ഞ മനുഷ്യ സ്നേഹി കൂടിയായിരുന്നു ലാപ്പിയർ. എഴുത്തിലൂടെ സമ്പാദിച്ച തുകയുടെ നല്ലൊരു ഭാഗം അദ്ദേഹം ക്ഷയം, കുഷ്ഠം എന്നിവയാൽ ദുരിതമനുഭവിക്കുന്നവർക്കായി നീക്കിവച്ചു. സിറ്റി ഒഫ് ജോയ് വിറ്റു കിട്ടിയ വരുമാനം ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു. ഭോപ്പാൽ ദുരന്തത്തിൽപ്പെട്ടവർക്കും അദ്ദേഹം സഹായം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |