ന്യൂഡൽഹി: രാജ്യത്തിന്റെ ശക്തി ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് ജി20 അദ്ധ്യക്ഷസ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കൾ പങ്കെടുത്ത, ഇന്നലെ നടന്ന സർവകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഖെ, തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, ബി ജെ ഡി പ്രസിഡന്റ് നവീൻ പട്‌നായിക്, എ എ പി നേതാവ് അരവിന്ദ് കേജ‌്‌രിവാൾ, വൈ എസ് ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ടി ഡി പി നേതാവ് എൻ ചന്ദ്രബാബു നായിഡു, ഡി എം കെ നേതാവ് എം കെ സ്റ്റാലിൻ, കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി, മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, എസ് ജയ്‌ശങ്കർ, പീയുഷ് ഗോയൽ. പ്രഹ്ളാദ് ജോഷി, ഭുപേന്ദർ യാദവ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ ജി20യുടെ പ്രധാന മുൻഗണനകളെക്കുറിച്ച് യോഗത്തിൽ വിവരിച്ചു.
ഇന്ത്യയോട് മറ്റ് രാജ്യങ്ങൾക്ക് ഇന്നുള്ള ആകർഷണത്തെക്കുറിച്ച് വ്യക്തമാക്കിയ മോദി ജി20 അദ്ധ്യക്ഷ സ്ഥാനം കൂടുതൽ സാദ്ധ്യതകൾക്കും അവസരങ്ങൾക്കും വഴിതെളിക്കുമെന്നും ചൂണ്ടിക്കാട്ടി. ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് ഒരു വർഷം നീളുന്ന വിവിധ പരിപാടികളുടെ ഭാഗമായി നിരവധി സന്ദർശകർ രാജ്യത്ത് എത്തുമെന്നും ഇത് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുമെന്നും മോദി പറഞ്ഞു.
സർവകക്ഷി യോഗത്തിനിടെ മോദിയും പ്രതിപക്ഷ നേതാക്കളും സൗഹൃദം പങ്കുവയ്ക്കുന്നതിന്റെയും തമാശ പറയുകയും കൈയിൽ പിടിച്ച് സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ഒക്കെ ചെയ്യുന്നതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |