വിഴിഞ്ഞം: വൈകല്യങ്ങൾ മറികടന്ന് പാഴ്ക്കുപ്പികളിൽ ആർട്ട് തീർത്ത് അതിന്റെ ഉടമസ്ഥാവകാശം നേടിയിരിക്കുകയാണ് മുല്ലൂർ പനനിന്നതട്ട് വീട്ടിൽ ജെ.ചിത്ര (30). ജന്മനാ ഇരുകൈകൾക്കും അംഗവൈകല്യങ്ങൾ സംഭവിച്ച ചിത്ര അതിൽ നിരാശയാകാതെ നേടിയത് കംപ്യൂട്ടർ സയൻസ് ബിരുദവും ഒപ്പം കരാട്ടെയും ജൂഡോയും.
നീളം കുറഞ്ഞ ഇരുകൈകൾക്കും കൂടി നാല് വിരലുകൾ മാത്രമേയുള്ളൂ. എങ്കിലും വരയും എഴുത്തും എല്ലാം അനായാസം. പരേതനായ ആർ.കൃഷ്ണൻകുട്ടിയുടെയും ജയയുടെയും മകളായ ചിത്ര അമ്മയോടൊപ്പമുള്ള നടത്തത്തിനിടയിൽ ശേഖരിക്കുന്ന പാഴ്ക്കുപ്പികളിലാണ് പെയിന്റും തുണികളും കൊണ്ട് വർണരൂപങ്ങൾ തീർക്കുന്നത്.
അദ്ധ്യാപകരുടെ പൂർണ പിന്തുണ ലഭിച്ചതോടെ ശാസ്ത്രഭവനുമായി ബന്ധപ്പെട്ട് മാർഗ നിർദ്ദേശങ്ങൾ തേടി. ഒടുവിൽ തന്റെ 'കുപ്പി പാവകൾക്ക്' പേറ്റന്റ് എടുക്കാൻ തീരുമാനിച്ചു.വീട്ടുകാർ എതിർത്തെങ്കിലും ഒടുവിൽ സ്വന്തം സ്വർണാഭരണങ്ങൾ പണയം വച്ച് പേറ്റന്റിന് അപേക്ഷിച്ചു.15 വർഷത്തേക്ക് പേറ്റന്റും ലഭിച്ചു. താൻ ജീവിച്ചിരുന്നതിന് തെളിവ് വേണം, അതാണ് പേറ്റന്റ് എടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് ചിത്രയുടെ മറുപടി. എൽ.ഡി.സി റാങ്ക് ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും ടൈപ്പ്രൈറ്റിംഗ് അറിയില്ലെന്ന കാരണത്താൽ അത് ലഭിച്ചില്ല. ഈ വാശിയിൽ ഇപ്പോൾ ടൈപ്പ് റൈറ്റിംഗ് പഠിക്കുകയാണ് ചിത്ര. ഒപ്പം ഫാഷൻ ഡിസൈനിംഗും. ജനാധിപത്യ മഹിളാ അസോസിയേഷൻ ലോക്കൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി കൂടിയാണ് ചിത്ര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |