തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചത് 24 പേരെന്ന് മന്ത്രി ജെ.ചിഞ്ചുറാണി നിയമസഭയിൽ പറഞ്ഞു. ഇതിൽ 6 പേരും പേവിഷബാധയ്ക്കെതിരെ വാക്സിനെടുത്തവരാണ്. സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്സിന് ദൗർലഭ്യമില്ലെന്നും കേന്ദ്ര ലബോറട്ടറിയിലെ പരിശോധനയിൽ വാക്സിന് ഗുണനിലവാരമുണ്ടെന്നും പി.ഉബൈദുള്ള,കെ.പി.എ.മജീദ്,മഞ്ഞളാംകുഴി അലി,പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവർക്ക് മന്ത്രി മറുപടി നൽകി. സെപ്തംബറിൽ സംസ്ഥാനത്താകെ 8355 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുണ്ട്.ഒക്ടോബറിലിത് 7542 ആയി കുറഞ്ഞു.തെരുവുനായ്ക്കളിൽ പേവിഷ പ്രതിരോധ കുത്തിവയ്പ് സെപ്തംബർ 20നാണ് ആരംഭിച്ചത്. 11,651 തെരുവ് നായ്ക്കൾക്കും സെപ്തംബർ ഒന്നിന് ശേഷം 3,38,938 വളർത്തു നായ്ക്കൾക്കും വാക്സിൻ നൽകി. കേന്ദ്ര പദ്ധതിവിഹിതമുപയോഗിച്ച് റാബിസ് ഫ്രീ കേരള പദ്ധതിയുടെ ഭാഗമായാണ് വാക്സിൻ വാങ്ങുന്നത്. ആറ് വർഷത്തിനിടെ 79,859 തെരുവുനായ്ക്കളെയും ഏപ്രിൽ മുതൽ 9001 നായ്ക്കളെയുമാണ് ഇതുവരെ വന്ധ്യംകരിച്ചിട്ടുള്ളത്.സംസ്ഥാനത്ത് നിലവിലുള്ള 18 വന്ധ്യംകരണ കേന്ദ്രങ്ങൾക്ക് പുറമെ 37 എണ്ണംകൂടി ആരംഭിക്കും. വന്ധ്യംകരണ ചുമതല കുടുംബശ്രീക്കായിരുന്നെങ്കിലും കോടതി ഉത്തരവിനെ തുടർന്ന് രണ്ടുവർഷമായി നിറുത്തിവച്ചിരിക്കുകയാണ്. ഇത് തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിക്കാനിടയാക്കിയെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ പാലിന്റെ ഉത്പാദനച്ചെലവ് മറ്റ് സംസ്ഥാനങ്ങളെക്കാൾ ഉയരുന്നതിന് കാരണം കാലികളുടെ തീറ്റച്ചെലവാണെന്നും മന്ത്രി പറഞ്ഞു. കാലിത്തീറ്റ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ ഉത്പാദിപ്പിക്കുന്നത് അന്യസംസ്ഥാനങ്ങളിലാണ്.ഇവയുടെ വില വർദ്ധിക്കുമ്പോൾ കാലിത്തീറ്റ വിലയുമുയരും. കാർഷികോത്പന്നങ്ങളും അവയുടെ ഉപോത്പന്നങ്ങളും ശാസ്ത്രീയമായി ചേർത്താണ് കാലിത്തീറ്റ നിർമ്മാണം.ക്ഷീരമേഖലയുടെ പുരോഗതിയില്ലാതാക്കുന്ന മറ്റൊരു ഘടകം കാലികളുടെ ചികിത്സാച്ചെലവാണ്. മരുന്നിന്റെ വിലയും കർഷകരുടെ വീടുകളിലേയ്ക്കുള്ള യാത്രയും ചെലവ് വർദ്ധിപ്പിക്കുന്നു. പഞ്ചാബ്,ഹരിയാന എന്നിവിടങ്ങളിൽ നിന്നും റെയിൽ മാർഗം വൈക്കോലെത്തിക്കുന്ന കാര്യം പരിശോധിച്ചപ്പോൾ വിലയും യാത്രക്കൂലിയും വിപണി വിലയെക്കാൾ ഉയരും. ഇക്കാര്യം റോജി എം.ജോൺ,സനീഷ്‌കുമാർ ജോസഫ്,മാത്യൂ കുഴൽനാടൻ,സജീവ് ജോസഫ് എന്നിവരെ മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |