ദോഹ : സ്വിറ്റ്സർലാൻഡിന് എതിരായ പ്രീ ക്വാർട്ടർ മത്സരത്തിന്റെ ഫസ്റ്റ് ഇലവനിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് മതിയാക്കി പോകാനൊരുങ്ങി എന്ന വാർത്തകൾ തള്ളിക്കളഞ്ഞ് പോർച്ചുഗൽ ഫുട്ബാൾ ഫെഡറേഷൻ.
ചില പോർച്ചുഗീസ് മാദ്ധ്യമങ്ങളാണ് ക്രിസ്റ്റ്യാനോയും കോച്ച് സാന്റോസും തമ്മിൽ ഉടക്കുണ്ടായെന്നും ക്രിസ്റ്റ്യാനോ കളിക്കാൻ ഇറങ്ങുന്നില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ട് ചെയ്തത്. എന്നാൽ ക്രിസ്റ്റ്യാനോയെ രണ്ടാം പകുതിയിലേക്ക് കരുതിവയ്ക്കുന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഫസ്റ്റ് ഇലവനിൽനിന്ന് ഒഴിവാക്കിയതെന്ന് സാന്റോസ് വിശദീകരിച്ചിരുന്നു. ഇനി അത് ആവർത്തിക്കാനും സാദ്ധ്യതയുണ്ടെന്ന് സാന്റോസ് പറഞ്ഞിരുന്നു.
അതേസമയം ക്രിസ്റ്റ്യാനോയെ ഒഴിവാക്കിയതിനെതിരെ അദ്ദേഹത്തിന്റെ പങ്കാളി ജോർജീനാ റോഡ്രിഗസ് കടുത്ത ഭാഷയിൽ സോഷ്യൽ മീഡിയയിലൂടെ വിമർശനം നടത്തിയിരുന്നു.
സ്റ്റെർലിംഗ് ക്വാർട്ടറിനെത്തും
ദോഹ : ലണ്ടനിലെ തന്റെ വീട്ടിൽ അക്രമികൾ കയറിയതിനെത്തുടർന്ന് നാട്ടിലേക്ക് പോയിരുന്ന ഇംഗ്ളണ്ട് ഫുട്ബാൾ താരം റഹിം സ്റ്റെർലിംഗ് ക്വാർട്ടർ ഫൈനലിന് മുമ്പ് ടീമിനൊപ്പം ചേരും. സെനഗലിനെതിരായ പ്രീക്വാർട്ടറിൽ സ്റ്റെർലിംഗ് കളിച്ചിരുന്നില്ല. ഗ്രൂപ്പ് റൗണ്ടിലെ രണ്ട് മത്സരങ്ങൾ കളിച്ച സ്റ്റെർലിംഗ് ഒരു ഗോളടിക്കുകയും ഒന്നിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.
നൃത്തം സന്തോഷം കൊണ്ട് : വിനീഷ്യസ് ജൂനിയർ
ദോഹ : ഗോൾ നേട്ടത്തിലെ സന്തോഷം പങ്കിടാനാണ് ബ്രസീലിയൻ താരങ്ങൾ കൂട്ടമായി നൃത്തം ചെയ്യുന്നതെന്നും അത് ആരെയും ഇകഴ്ത്താനല്ലെന്നും ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ വ്യക്തമാക്കി. ബ്രസീലിന്റെ നൃത്താഘോഷങ്ങളെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റോയ് കീൻ അടക്കമുള്ള പ്രമുഖർ വിമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |