കൊല്ലം : സംസ്ഥാനത്തെ അഗതിമന്ദിരങ്ങളിലും മാനസികരോഗാശുപത്രികളിലും കഴിയുന്ന ഇതര സംസ്ഥാനക്കാരെ ജന്മനാട്ടിലേക്ക് തിരികെ അയയ്ക്കുന്ന സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ 'പ്രത്യാശ' പദ്ധതിയിലൂടെ ഛത്തീസ്ഗഡ് സ്വദേശിനി ചാന്ദ്‌നിയെ(30) യും മൂന്നു മാസവും രണ്ടര വയസ്സും പ്രായമുള്ള രണ്ടു മക്കളെയും സ്വദേശവും ഭർത്താവിനെയും കണ്ടെത്തി നാട്ടിലേക്ക് തിരികെ അയച്ചു.
കുന്നിക്കോട് , ആവണീശ്വരത്ത് അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ചാന്ദ്‌നിയെയും രണ്ടു കുട്ടികളെയും കുന്നിക്കോട് പൊലീസ് സബ്ഇൻസ്‌പെക്ടറുടെ ശുപാർശയിൽ ഗാന്ധിഭവൻ ഏറ്റെടുത്ത് ഷെൽട്ടർഹോമിൽ പാർപ്പിച്ചുവരികയായിരുന്നു. ഗാന്ധിഭവനിലെ കൗൺസലിംഗിലൂടെ സ്വദേശവും ബന്ധുക്കളുടെ വിവരങ്ങളും ലഭിച്ചു. ഗാന്ധിഭവൻ അധികൃതർ ഭർത്താവ് ദീപക് ദാസ് മഹതിനെ ബന്ധപ്പെടുകയും ചെയ്തു.
ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ.സി.എസ്.സുജാത, പ്രസിഡന്റ് സൂസൻ കോടി, ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ ഡോ. പുനലൂർ സോമരാജൻ, ഗാന്ധിഭവൻ ഭാരവാഹികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചാന്ദ്‌നിയെയും മക്കളെയും ഭർത്താവിനൊപ്പം തിരികെ അയച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഉൾപ്പെടുന്ന തെക്കൻ മേഖലയിൽ ഈ പദ്ധതി നടപ്പാക്കുന്നതിന് നോഡൽ ഏജൻസിയായി പത്തനാപുരം ഗാന്ധിഭവനെയാണ് സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |