ടെഹ്‌റാൻ:ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ആദ്യത്തെ വധശിക്ഷ നടപ്പാക്കി ഇറാൻ. മൊഹ്‌സെൻ ഷെകാരി എന്നയാളെയാണ് ഇന്നലെ രാവിലെ തൂക്കിലേറ്റിയത്.ദൈവത്തിന്റെ ശത്രുവെന്ന് മുദ്രകുത്തിയ ശേഷം റെവലൂഷണറി കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. പ്രക്ഷോഭത്തിനിടെ ടെഹ്‌റാനിലെ പ്രധാന റോഡുകളിലൊന്ന് തടയുകയും അർദ്ധ സൈനിക സേനാംഗത്തെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തെന്നായിരുന്നു കുറ്റം. ശരിയായ നടപടികളില്ലാതെയുള്ള വിചാരണയിലൂടെയാണ് ശിക്ഷ നടപ്പാക്കിയതെന്ന ആരോപണമുണ്ട്. വിധിക്കെതിരെ ഷെകാരി നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളുകയായിരുന്നു. പ്രതിഷേധങ്ങളിൽ പങ്കെടുത്ത മറ്റ് പത്ത് പേർക്ക് കൂടി ഇറാൻ വധശിക്ഷ വിധിച്ചിട്ടുണ്ട്. ഹിജാബ് ധരിക്കാത്തതിന് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി മരിച്ചതിന് പിന്നാലെ ആരംഭിച്ച രാജ്യവ്യാപക പ്രക്ഷോഭങ്ങളിൽ ഇതുവരെ 475 പേർ കൊല്ലപ്പെടുകയും 18,240 ലേറെ പേർ അറസ്റ്റിലാകുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |