തിരുവനന്തപുരം: തന്റെ ഭാവി പാർട്ടി തീരുമാനിക്കുമെന്ന് സജി ചെറിയാൻ എം എൽ എ. തനിക്കെതിരായ ഹർജിയിൽ ഹൈക്കോടതിയുടേത് നല്ല വിധിയാണെന്നും, സന്തോഷമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന രീതിയിലുള്ള റിപ്പോർട്ടുകൾക്കിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ച സജി ചെറിയാന്റെ എം എൽ എ പദവിക്ക് അയോഗ്യത കൽപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്.
മലപ്പുറം സ്വദേശി ബിജു പി ചെറുമൻ, ബി എസ് പി സംസ്ഥാന പ്രസിഡന്റ് വയലാർ രാജീവൻ എന്നിവർ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് തള്ളിയത്. കഴിഞ്ഞ ജൂലായിൽ പത്തനംതിട്ട മല്ലപ്പള്ളിയിലെ സി പി എം പരിപാടിയിലാണ് സജി ചെറിയാൻ വിവാദപ്രസംഗം നടത്തിയത്. ഭരണഘടനയെ വിമർശിച്ച് സംസാരിച്ചത് വിവാദമായതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. എന്നാൽ ജനപ്രതിനിധിയെന്ന നിലയ്ക്ക് ഗുരുതര കുറ്റമായി കണക്കാക്കി എം എൽ എ സ്ഥാനത്തു നിന്ന് നീക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |