തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ ഭൗതിക സൃഷ്ടിയായ എസ്.എൻ.ഡി.പി യോഗവും, ആത്മീയ പ്രസ്ഥാനമായ ശ്രീനാരായണ ധർമ്മസംഘവും തമ്മിലുള്ള ഐക്യവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തും. ധർമ്മസംഘം ട്രസ്റ്റിന്റെ പുതിയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ശുഭാംഗാനന്ദയും,യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, ഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തി ഗുരുകുലത്തിൽ ഇന്നലെ ഒരേ വേദി പങ്കിട്ടപ്പോഴാണ് ഈ ഐക്യദാർഢ്യം പരസ്പരം പ്രകടിപ്പിച്ചത്.
എസ്.എൻ.ഡി.പി യോഗത്തിന്റെ എല്ലാ സന്നദ്ധ പ്രവർത്തനങ്ങൾക്കും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ സർവ പിന്തുണയുമുണ്ടാകുമെന്ന്, ജനുവരി 26ന് ചെമ്പഴന്തി ഗുരുകുലത്തിൽ കേരള നവോത്ഥാന സമിതി സംഘടിപ്പിക്കുന്ന നവോത്ഥാന സദസിന് മുന്നോടിയായി ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയെന്ന നിലയിലുള്ള സ്വാമി ശുഭാംഗാനന്ദയുടെ എല്ലാ പ്രവർത്തനങ്ങൾക്കും യോഗത്തിന്റെ പൂർണ്ണ പിന്തുണ കേരള നവോത്ഥാന സമിതിയുടെ സാരഥി കൂടിയായ വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചു.
സാംസ്‌കാരിക കേരളത്തിന് അപമാനമുണ്ടാക്കുന്ന കാര്യങ്ങളാണ് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നതെന്ന് സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ലഹരിയടക്കമുള്ള പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ സംഘടിത പ്രവർത്തനം അത്യാവശ്യമാണ്. അതിനുവേണ്ടി എസ്.എൻ.ഡി.പി യോഗത്തിനൊപ്പം ധർമ്മസംഘം ട്രസ്റ്റ് കൈകോർത്ത് നിൽക്കും. ഗുരുദേവന്റെ സാഹോദര്യ സങ്കല്പം യാഥാർത്ഥ്യമാകാൻ ശ്രീനാരായണീയർ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി ശുഭാംഗാനന്ദ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽസെക്രട്ടറിയായതിൽ ഏറെ സന്തോഷമുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. യോഗത്തിന്റെയും തന്റെയും മനസ് സ്വാമി ധർമ്മസംഘം ജനറൽ സെക്രട്ടറിയാകണമെന്നായിരുന്നു. ഗുരുദേവന്റെ കൂടി ആഗ്രഹമാണ് നടപ്പിലായിരിക്കുന്നത്. താൻ ഈ പറയുന്നത് യോഗം പ്രവർത്തകർക്ക് മനസിലാകും. മറ്റുള്ളവർക്ക് മനസിലാകണമെന്നില്ല. സ്വാമി ശുഭാംഗാനന്ദ ജനറൽ സെക്രട്ടറിയായ ശേഷമുള്ള ആദ്യ പരിപാടിയിൽ പങ്കെടുക്കാനായത് ഗുരുദേവൻ നൽകിയ കരുണയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്വാമി ശുഭാംഗാനന്ദയെ വെള്ളാപ്പള്ളി പൊന്നാടയണിയിച്ചു.
മതേതരത്വവും ശ്രീനാരായണീയ ആശയങ്ങളും ഉയർത്തിപ്പിടിക്കുന്ന സ്വാമി ശുഭാംഗാനന്ദ. ഗുരുകുല വികസനത്തിനു വേണ്ടി തോളോടു തോൾ ചേർന്ന് നിന്ന വ്യക്തിയാണെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. നവോത്ഥാന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.മുഹമ്മദ് അദ്ധ്യക്ഷനായ ചടങ്ങിൽ സമിതി ട്രഷററും മുൻ എം.പിയുമായ കെ.സോമപ്രസാദ്, സലീം കരുനാഗപ്പള്ളി, ആറ്റുകാൽ സുഭാഷ്‌ബോസ്, ടി.പി.കുഞ്ഞുമോൻ, പി.രാമഭദ്രൻ, മുല്ലശേരി രാമചന്ദ്രൻ, കെ.രവികുമാർ, ചൊവ്വര സുനിൽ, ആലുവിള അജിത് തുടങ്ങിയവർ പങ്കെടുത്തു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്
സ്വാമി ശുഭാംഗാനന്ദ
ജനറൽ സെക്രട്ടറി
ശിവഗിരി:ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി സ്വാമി ശുഭാംഗാനന്ദയെ ട്രസ്റ്റ് ബോർഡ് യോഗം തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായിരുന്ന സ്വാമി ഋതംഭരാനന്ദ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണിത്.ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
നിലവിൽ ചെമ്പഴന്തി ഗുരുകുലം സെക്രട്ടറിയാണ് സ്വാമി ശുഭാംഗാനന്ദ. ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചാരണസഭയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ തുടർന്ന് സ്വാമി ശുഭാംഗാനന്ദ മഹാസമാധിയിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിഞ്ഞ സ്വാമി ഋതംഭരാനന്ദ സ്വാമി ശുഭാംഗാനന്ദയ്ക്ക് രേഖകൾ കൈമാറി. ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗങ്ങളായ സ്വാമി വിശുദ്ധാനന്ദ, സ്വാമി പരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി വിശാലാനന്ദ, സ്വാമി സദ്രൂപാനന്ദ, ശിവഗിരിമഠം പി.ആർ.ഒ ഇ.എം.സോമനാഥൻ, ഗുരുധർമ്മ പ്രചാരണസഭ രജിസ്ട്രാർ അഡ്വ. പി.എം.മധു, വൈസ് പ്രസിഡന്റ് അനിൽ തടാലിൽ, ജോയിന്റ് രജിസ്ട്രാർ സി.ടി.അജയകുമാർ, വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി തുടങ്ങിയവരും ഭക്തജനങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് ശിവഗിരിമഠം ഓഫീസിലെത്തി സ്വാമി ശുഭാംഗാനന്ദ ചുമതലയേറ്റു. ഇക്കഴിഞ്ഞ ട്രസ്റ്റ് ബോർഡ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ചയാളാണ് സ്വാമി ശുഭാംഗാനന്ദ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |