കോഴിക്കോട്: കേരളത്തിന്റെ തനത് രുചിവൈവിദ്ധ്യങ്ങളുമായി 'മെയ്ഡ് ഇൻ കേരള" പെരുമയിൽ വിപണിയിലേക്ക് ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ക്രേസ് ബിസ്‌കറ്റ്‌സ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കേരളത്തിന്റെ വ്യവസായമേഖലയ്ക്ക് ക്രേസ് ബിസ്‌കറ്റ്‌സ് പകരുന്നത് പുത്തൻ ഊർജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് കിനാലൂർ കെ.എസ്.ഐ.ഡി.സി വ്യവസായ പാർക്കിലാണ് ഒരുലക്ഷം ചതുരശ്രഅടി വിസ്‌തീർണത്തിൽ ക്രേസ് ബിസ്കറ്റ്സ് ഫാക്ടറി. സംസ്ഥാനത്തെ ഏറ്റവും വലിയ ഫുഡ് ആൻഡ് കൺഫക്ഷണറി ഫാക്ടറിയാണിത്. കേരളത്തിൽ നിന്ന് ആഗോള നിലവാരമുള്ളൊരു ബ്രാൻഡ് ഉയരുന്നത് സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അമേരിക്കയും ചൈനയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബിസ്‌കറ്റ് കഴിക്കുന്നവർ ഇന്ത്യയിലാണെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി പി.രാജീവ് പറഞ്ഞു. ക്രേസ് ബിസ്‌കറ്റ്സിന്റെ പുതിയ ഉത്പന്നങ്ങൾ മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിപണിയിലിറക്കി.
മന്ത്രി എ.കെ.ശശീന്ദ്രൻ ആസ്‌കോ ഗ്ലോബൽ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു. മന്ത്രി അഹമ്മദ് ദേവർകോവിൽ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ഉദ്ഘാടനം ചെയ്തു. എം.കെ.രാഘവൻ എം.പി., കെ.എം.സച്ചിൻ ദേവ് എം.എൽ.എ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി എസ്.ഹരികിഷോർ, ക്രേസ് ബിസ്‌കറ്റ്സ് ചെയർമാൻ അബ്ദുൾ അസീസ് ചൊവ്വഞ്ചേരി, ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് വി.എ.ശ്രീകുമാർ, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടിക്കൃഷ്ണൻ, വാർഡ് അംഗം റംല വെട്ടത്ത്, അഹമ്മദ് കോയ ഹാജി, ക്രേസ് ബിസ്‌കറ്റ്സ് ഡയറക്ടർമാരായ ഫസീല അസീസ്, അലി സിയാൻ, സമിൻ അബ്ദുൾ അസീസ്, ആമിന സില്ല, സി.എഫ്.ഒ പ്രശാന്ത് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
ക്രേസായി 40-ഓളം രുചിവൈവിദ്ധ്യങ്ങൾ
ജി.സി.സി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിൽ ബിസിനസ് ശൃംഖലകളുള്ള ആസ്‌കോ ഗ്ലോബൽ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ നിർമ്മാണസംരംഭമാണ് ക്രേസ് ബിസ്കറ്റ്സ് ഫാക്ടറി. അതിനൂതന സാങ്കേതികവിദ്യയോടെ മികച്ച ഫുഡ് ടെക്‌നോളജിസ്റ്റുകൾ നേരിട്ടു തയ്യാറാക്കുന്ന രുചിക്കൂട്ടുകളും ക്രേസ് ബിസ്‌കറ്റിന്റെ മികവാണ്.
കാരമൽ ഫിംഗേഴ്സ്, കാർഡമം ഫ്രഷ്, കോഫി മാരി, തിൻ ആരോറൂട്ട്, മിൽക്ക് ക്രഞ്ച്, കാഷ്യൂ കുക്കി, ബട്ടർ കുക്കി,പെറ്റിറ്റ് ബുറോ, ചോക്കോ ഷോർട്ട് കേക്ക്, ഫിറ്റ് ബൈറ്റ് തുടങ്ങി 40ഓളം രുചിഭേദങ്ങളുമായാണ് ക്രേസ് ബിസ്‌കറ്റ്‌സ് വിപണിയിലെത്തിയത്. ഓരോ മൂന്നുമാസവും പുത്തൻ രുചിയിൽ ബിസ്‌കറ്റുകൾ വിപണിയിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |