തിരുവനന്തപുരം: ലോകകപ്പ് ഫുട്ബാളിന്റെ കലാശപ്പോരാട്ടത്തിലെ വിജയത്തിൽ മതിമറന്ന ആരാധകർ കൊച്ചിയിൽ പൊലീസിനെ നടുറോഡിൽ വലിച്ചിഴച്ചു മർദ്ദിച്ചു.
തലശേരിയിൽ എസ്.ഐ. മനോജിനും തിരുവനന്തപുരം പൊഴിയൂരിൽ എസ്.ഐ. സജിക്കും മർദ്ദനമേറ്റു. എറണാകുളം നോർത്ത് സ്റ്റേഷനിലെ സി.പി.ഒമാരായ ലിപിൻരാജ്, വിപിൻ എന്നിവരെയാണ് കലൂർ സ്റ്റേഡിയം ജംഗ്ഷനിൽ വലിച്ചിഴച്ച് മർദ്ദിച്ചത്.
കൊല്ലത്ത് ആഹ്ളാദ പ്രകടനത്തിൽ പങ്കുചേർന്ന പതിനാറുകാരൻ കുഴഞ്ഞുവീണു മരിച്ച സംഭവവും ഉണ്ടായി. കോട്ടയ്ക്കകം സ്വദേശി അജയ്– സീനാ ദമ്പതികളുടെ മകൻ അക്ഷയ് ആണു മരിച്ചത്. പെട്ടെന്ന് റോഡിൽ തളർന്നു വീഴുകയായിരുന്നു.
കണ്ണൂരിൽ ഫ്രാൻസിന്റെയും അർജന്റീനയുടെയും ആരാധകർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു.
പയ്യാമ്പലം പള്ളിയാംമൂലയിൽ അനുരാഗ്, ആദർശ്, അലക്‌സ് ആന്റണി എന്നിവർക്കാണ് വെട്ടേറ്റത്. അനുരാഗിന്റെ നില ഗുരുതരമാണ്. ഫ്രാൻസ് ആരാധകരെ ഒരുസംഘം കളിയാക്കിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വധശ്രമത്തിന് അഞ്ചുപേർ അറസ്റ്റിലായി.
കലൂർ സ്റ്റേഡിയം ജംഗ്ഷനിൽ ഗതാഗത തടസമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് പൊലീസുകാരെ ക്രൂരമായി മർദ്ദിച്ചത്. കാലിൽ പിടിച്ച് വലിച്ചിഴയ്ക്കുകയും മർദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.
ബാങ്ക് റോഡ് നിലവരേത്ത് വീട്ടിൽ അരുൺ ജോർജ് (31), പോണേത്ത് റോഡ് തടങ്ങാട് വീട്ടിൽ ശരത് (32), ആസാദ് റോഡ് കോഴിവേലിപ്പറമ്പിൽ താമസിക്കുന്ന പോണേത്ത് റോഡ് പൂവങ്കേരി ഹൗസിൽ റിവിൻ(33) എന്നിവരെ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു.
തിരുവനന്തപുരം പൊഴിയൂരിൽ മത്സരത്തിനിടെ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയവരെ കസ്റ്റിഡിയിലെടുക്കാനെത്തിയ എസ്.ഐയെ ജസ്റ്റിൻ എന്ന യുവാവ് മർദ്ദിക്കുകയായിരുന്നു. കൂടുതൽ പൊലീസെത്തി അക്രമിയെ കീഴടക്കി. തലശേരിയിൽ വിജയാഹ്ളാദത്തിനിടെ എസ്. ഐയെ മർദ്ദിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |