ലണ്ടൻ: ശമ്പള വർദ്ധനവും മെച്ചപ്പെട്ട ജോലി സാഹചര്യവും ആവശ്യപ്പെട്ട് ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ 1,00,000 നഴ്സുമാർ ഇന്നലെ രണ്ടാം ഘട്ട പണിമുടക്ക് നടത്തി. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആംബുലൻസ് ജീവനക്കാർ ഇന്ന് പണിമുടക്ക് നടത്തും. അതേസമയം റോയൽ കോളേജ് ഒഫ് നഴ്സിംഗ് (ആർ.സി.എൻ) ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ അടിയന്തര സേവനങ്ങൾക്ക് സഹകരിച്ചുകൊണ്ടായിരുന്നു നഴ്സുമാരുടെ പണിമുടക്ക്. ഈ മാസം 15ന് ആദ്യ ഘട്ട പണിമുടക്ക് നടത്തിയിരുന്നു.
106 വർഷത്തിനിടെ ആദ്യമായാണ് യു.കെയിൽ ആർ.സി.എൻ പണിമുടക്ക് നടത്തുന്നത്. നഴ്സുമാരുടെ ശമ്പള വർദ്ധനയിൽ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ജീവിത ചെലവ് കൂടിയ സാഹചര്യത്തിൽ ശമ്പളത്തിൽ 19.2 ശതമാനം വർദ്ധന വേണമെന്ന നഴ്സുമാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലേ വ്യക്തമാക്കിയിരുന്നു. ചർച്ചകൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ടെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി മുതൽ കൂടുതൽ സമരങ്ങൾ ഉണ്ടാകുമെന്നാണ് ആർ.സി.എന്നിന്റെ മുന്നറിയിപ്പ്.
അതേസമയം, ചർച്ചകൾക്ക് തയാറാണെന്നും പണിമുടക്കുകൾ തുടർന്നാൽ കർശനനിലപാട് സ്വീകരിക്കേണ്ടി വരുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സൈനികരെ വിന്യസിക്കുമെന്ന് സർക്കാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |