ബീജിംഗ് : രാജ്യത്ത് കൊവിഡ് പരിശോധനകൾ കുത്തനെ കുറഞ്ഞ പശ്ചാത്തലത്തിൽ കൊവിഡിനെ നേരിടാൻ പ്രകൃതിദത്ത മാർഗങ്ങൾക്ക് പിന്നാലെ ചൈനീസ് ജനത. ലോക്ക്ഡൗണുകൾ ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെങ്കിലും ഇപ്പോൾ രാജ്യത്തെ നാരങ്ങ കർഷകർ സന്തോഷത്തിലാണ്. പരമ്പരാഗത ചികിത്സയുടെ ഭാഗമായി നാരങ്ങയ്ക്ക് ആവശ്യക്കാർ ഏറിയതാണ് കാരണം.
ചൈനയിൽ നാരങ്ങാ ഉത്പാദനത്തിന്റെ 70 ശതമാനവും തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ സിചുവാനിലാണ്. മുമ്പ് ദിവസവും 5 ടൺ മുതൽ 6 ടൺ വരെ നാരങ്ങയാണ് ഇവിടെ നിന്ന് വില്പന നടത്തിയിരുന്നത്. എന്നാലിപ്പോൾ ഇത് 20 ടൺ മുതൽ 30 ടൺ വരെയാണെന്ന് കർഷകർ പറയുന്നു.
നിലവിൽ ബീജിംഗ്, ഷാങ്‌ഹായി നഗരങ്ങളിലാണ് വിറ്റമിൻ സിയുടെ കലവറയായ നാരങ്ങയ്ക്ക് ഏറ്റവും കൂടുതൽ ഡിമാൻഡ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് വൈറസിനെ നേരിടാനാണ് പലരും വിറ്റമിൻ സി അടങ്ങിയ ഭക്ഷണത്തെ ആശ്രയിക്കുന്നത്. നിലവിൽ പനിക്കും ജലദോഷത്തിനുമുള്ള മരുന്നിന് ചൈനയിൽ ക്ഷാമം നേരിടുന്നുണ്ട്.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാരങ്ങയുടെ വിലയും കുതിച്ചുയർന്നു. നേരത്തെ കിലോയ്ക്ക് 2 - 3 യുവാൻ ആയിരുന്നത് ഇപ്പോൾ 6 യുവാനായി ഉയർന്നു. നാരങ്ങയ്ക്ക് പുറമേ ഓറഞ്ച്, പിയർ എന്നിവയുടെ വില്പനയും ഉയർന്നു. ഒരു മാസം മുന്നേ ലോക്ക്ഡൗണും ഗതാഗത നിയന്ത്രണങ്ങളും കാരണം ടൺ കണക്കിന് പഴങ്ങളും പച്ചക്കറികളുമാണ് നശിച്ചതെന്ന് കർഷകർ പറയുന്നു. അതേ സമയം, വിറ്റമിൻ സി കൊവിഡിനെ തടയുന്നതിനോ അല്ലെങ്കിൽ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാം എന്നത് സാധൂകരിക്കാൻ മതിയായ ശാസ്ത്രിയ തെളിവുകളില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |