ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ഇന്നുമുതൽ
രാഹുലിനും പരിക്ക്
മിർപൂർ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും മത്സരം ഇന്ന് മിർപൂരിൽ തുടങ്ങും. പരിക്ക് വലിയ തലവേദനയായിമാറിയിട്ടുണ്ടെങ്കിലും ഏകദിന പരമ്പര തട്ടിയെടുത്ത ബംഗ്ലാദേശിനോട് ടെസ്റ്റിൽ സമ്പൂർണ വിജയം തേടി പകരം ചോദിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ആദ്യ ടെസ്റ്റിൽ 188 റൺസിന്റെ ഗംഭീര വിജയം നേടിയ ഇന്ത്യയ്ക്ക് വിജയത്തുടർച്ചയിലൂടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് സാധ്യത കൂടുതൽ സജീവമാക്കുക എന്ന ലക്ഷ്യവും ഉണ്ട്. മറുവശത്ത് രണ്ടാം ടെസ്റ്റിൽ വിജയം നേടി പരമ്പര സമനിലയാക്കാനാണ് ബംഗ്ലാദേശിന്റെ ശ്രമം.
പരിക്കിൽ വലഞ്ഞ് ഇന്ത്യ
പരിക്കേറ്റ രോഹിത് ശർമ്മയ്ക്ക് പകരം ഇന്ത്യയുടെ ക്യാപ്ടൻനായ കെ.എൽ രാഹുലിന് ഇന്നലെ പരിശീലനത്തിനിടെ കൈക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. താരത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക ചികിത്സയിൽ മനസിക്കുന്നതെന്നും അദ്ദേഹത്തിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം രാത്തോർ പറഞ്ഞു. അതേ സമയം അദ്ദേഹത്തിന് കളിക്കാനായില്ലെങ്കിൽ ചേതേശ്വർ പുജാരയുടെ നേതൃത്വത്തിലായിരിക്കും ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുക. രോഹിതിന് പകരം ടീമിൽ ഇടം നേടിയ അഭിമന്യു ഈശ്വരനാവും രാഹുലിന് കളിക്കാനായില്ലെങ്കിൽ അദ്ദേഹത്തിന്റെ പകരക്കാരനാവുക.
ഏകദിന പരമ്പരയ്ക്കിടെ കൈവിരലിന് പരിക്കേറ്റ രോഹിതിന് ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. പരിക്ക് മൂലം പേസർ നവദീപ് സെയ്‌നിയേയും രണ്ടാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു.
പിച്ച്
കൂടുതലുംസ്പിന്നിനെ തുണച്ച പാരമ്പര്യമുള്ള പിച്ചാണ് മിർപൂരിലേത്. ആദ്യദിനം സാധാരണ ബാറ്റിംഗിന് അനുകൂലമായതിനാൽ ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഇവിടെ നാലാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതും സാധാരണ ദുഷ്കരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |