കൊച്ചി: ഇലന്തൂരിലെ ഇരട്ടക്കൊലപാതകം നരബലിയായിരുന്നെന്നും കേസിൽ ജനുവരി ആദ്യം കുറ്റപത്രം നൽകുമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. മൂന്നാംപ്രതി ഇലന്തൂർ കാരംവേലി കടകംപള്ളി വീട്ടിൽ ലൈലയുടെ ജാമ്യാപേക്ഷയിലാണ് സർക്കാർ ഇക്കാര്യം പറഞ്ഞത്.
ഇരകളായ സ്ത്രീകളുടെ മൃതദേഹങ്ങൾ ലൈലയും ചേർന്ന് പലതായി മുറിച്ച് പ്ളാസ്റ്റിക് കവറുകളിലാക്കി കുഴിച്ചിട്ടെന്ന് സർക്കാർ വിശദീകരിച്ചു. കെട്ടിച്ചമച്ച കേസാണിതെന്നും താൻ വെറും കാഴ്ചക്കാരിയായിരുന്നെന്നുമുള്ള ലൈലയുടെ വാദത്തെ സർക്കാർ എതിർത്തു. ലൈലയ്ക്ക് കുറ്റകൃത്യത്തിൽ പങ്കാളിത്തമുണ്ട്. ആയുധങ്ങൾ കണ്ടെടുത്തത് ഇവരാണ്. അടുക്കളയിലെ പാത്രങ്ങളിൽപ്പോലും രക്തക്കറയുണ്ടായിരുന്നു. ശാസ്ത്രീയമായ തെളിവുകളും ഡിജിറ്റൽ തെളിവുകളുമുണ്ട്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി വിധിപറയാൻ മാറ്റി.
എറണാകുളം കാലടി സ്വദേശി റോസ്‌ലിൻ, എറണാകുളത്ത് ലോട്ടറിക്കച്ചവടം നടത്തുന്ന പദ്‌മ എന്നിവരെ ഒന്നാംപ്രതിയായ പെരുമ്പാവൂർ അല്ലപ്ര സ്വദേശി ഷാഫി ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭഗവൽസിംഗ്, ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹങ്ങൾ പല കഷണങ്ങളാക്കി വീടിന്റെ പലഭാഗത്ത് കുഴിച്ചിട്ടെന്നാണ് കേസ്. ഒക്ടോബർ 12നാണ് ലൈല അറസ്റ്റിലായത്. എറണാകുളം അഡിഷണൽ സെഷൻസ് കോടതി ഇവരുടെ ജാമ്യഹർജി തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |