തിരുവനന്തപുരം:നയപ്രഖ്യാപനം തയാറാക്കൽ നടപടികളിലേക്ക് കടന്നെങ്കിലും തൽക്കാലം അതില്ലാതെ മാർച്ച് 31നകം പൂർണ ബഡ്ജറ്റ് പാസാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ജനുവരി 23ന് സഭാസമ്മേളനം ആരംഭിച്ച് 27ന് ബഡ്‌ജറ്റ് അവതരിപ്പിക്കാനാണ് ആലോചന.
ബഡ്‌ജറ്റ് പൊതുചർച്ച പൂർത്തിയാക്കി രണ്ടാഴ്ചത്തെ ഇടവേളയ്‌ക്ക് ശേഷം ഫെബ്രുവരി മൂന്നാം വാരത്തിൽ വീണ്ടും സമ്മേളിച്ച് മാർച്ച് 31ന് മുമ്പായി വകുപ്പുതിരിച്ചുള്ള ചർച്ചയോടെ പൂർണ ബഡ്ജറ്റ് പാസാക്കാനാണ് നീക്കം. ഡിസംബർ 6 മുതൽ 13 വരെ ചേർന്ന ഏഴാം സമ്മേളനത്തിന്റെ തുടർച്ചയായിട്ടാകും ജനുവരിയിൽ പുനരാരംഭിക്കുക.
ഏഴാം സമ്മേളനം പിരിച്ചുവിട്ടതായി ഗവർണറെ അറിയിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടില്ല. മന്ത്രിസഭായോഗം തീരുമാനിച്ച് ഗവർണറെ അറിയിക്കുകയും ഗവർണർ അതിലൊപ്പുവച്ച് ഗസറ്റ് വിജ്ഞാപനമിറക്കുകയും ചെയ്യുമ്പോഴാണ് ഒരു സഭാസമ്മേളനം പൂർത്തിയാവുക. പിന്നീട് ചേരേണ്ടത് പുതിയ സമ്മേളനമാണ്. അതിന് വീണ്ടും മന്ത്രിസഭായോഗം ചേർന്ന് ഗവർണറോട് ശുപാർശ ചെയ്യണം.
ജനുവരി 23ന് ആരംഭിച്ച് 27ന് ബഡ്ജറ്റവതരണം എന്ന ആലോചന സജീവമാക്കിയത്, നയപ്രഖ്യാപനത്തിന്റെ സാദ്ധ്യത അടച്ചിട്ടില്ലെന്ന സൂചന നൽകാനാണ്. തടഞ്ഞുവച്ച ബില്ലുകളിൽ ഗവർണർ ഒപ്പിടുമോയെന്ന് സർക്കാർ നിരീക്ഷിക്കുകയാണ്. ഒപ്പുവയ്ക്കാതെ നിഷേധസമീപനം തുടരുമ്പോൾ അദ്ദേഹത്തെക്കൊണ്ട് നയപ്രഖ്യാപനം നടത്തിക്കുന്നത് ഉചിതമാവില്ലെന്ന് സർക്കാരും ഇടതുമുന്നണിയും വിലയിരുത്തുന്നു. ഒപ്പിട്ടാൽ നയപ്രഖ്യാപനം നടത്താൻ സർക്കാർ തയ്യാറായേക്കും. ബില്ലുകളിൽ ഒപ്പിടാത്തതിലെ അതൃപ്തി വ്യക്തമാക്കാനാണ് ക്രിസ്‌മസ് വിരുന്ന് മന്ത്രിസഭാംഗങ്ങൾ ബഹിഷ്കരിച്ചതും മുഖ്യമന്ത്രിയുടെ വിരുന്നിലേക്ക് ഗവർണറെ ക്ഷണിക്കാതിരുന്നതും. സർക്കാരിന്റെ ഉപദേശ, നിർദ്ദേശങ്ങൾക്കൊത്ത് പ്രവർത്തിക്കുകയെന്ന ഭരണഘടനാബാദ്ധ്യത നിറവേറ്റാൻ ഗവർണർക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് സർക്കാർ നിലപാട്. സർക്കാരല്ല, ഗവർണറാണ് പിടിവാശി കാട്ടുന്നതെന്ന സന്ദേശം നൽകാൻ കൂടിയാണ് നയപ്രഖ്യാപനം പാടേ ഉപേക്ഷിച്ചിട്ടില്ലെന്ന സൂചനകൾ സർക്കാർ പുറത്തേക്ക് വിടുന്നത്. ഇതിന്റെ ഭാഗമായാണ് വകുപ്പുതല നിർദ്ദേശങ്ങളുടെ ക്രോഡീകരണത്തിന് അഡിഷണൽ ചീഫ്സെക്രട്ടറി ശാരദ മുരളീധരനെ ചുമതലപ്പെടുത്തിയത്.
മാർച്ചിൽ ബഡ്ജറ്റ് നടപടിക്രമങ്ങൾ പൂർത്തിയായാൽ പിന്നെ നയപ്രഖ്യാപനത്തിന് പ്രസക്തിയില്ലെങ്കിലും പിന്നീട് ചേരുന്ന സമ്മേളനത്തിൽ അതവതരിപ്പിക്കേണ്ടി വരും. ഗവർണറുമായുള്ള തർക്കത്തിൽ അപ്പോഴേക്കും മഞ്ഞുരുകിയേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |