തിരുവനന്തപുരം: വരുന്ന ഏപ്രിലിൽ വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാർ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായേക്കും.നിലവിലെ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന്റെ കാലാവധി മാർച്ചിൽ അവസാനിക്കുകയാണ്.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്പീക്കറും ഉൾപ്പെട്ട സമിതിയാണ് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനെ ശുപാർശ ചെയ്യേണ്ടത്. ഇത് ഗവർണർ അംഗീകരിക്കണം.
കമ്മിഷൻ അദ്ധ്യക്ഷനാക്കാനുള്ള താത്പര്യം സർക്കാർ മണികുമാറിനെ അറിയിച്ചതായാണ് വിവരം. തമിഴ്നാട് സ്വദേശിയാണ്. കേന്ദ്രത്തിന്റെ ചട്ടഭേദഗതി പ്രകാരം അദ്ധ്യക്ഷന്റെ കാലാവധി അഞ്ചിൽ നിന്ന് മൂന്നു വർഷമാക്കി കുറച്ചിട്ടുണ്ടെങ്കിലും ഒന്നിലേറെ തവണ നീട്ടാം. 70 വയസാണ് പ്രായപരിധി. ചീഫ്ജസ്റ്റിസ് 62 വയസിലാണ് വിരമിക്കുന്നത്.
ഇതിനു മുമ്പ് മലയാളിയല്ലാത്ത ഏക അദ്ധ്യക്ഷൻ ആന്ധ്രയിൽ ജനിച്ച് ചെന്നൈയിൽ വളർന്ന ജസ്റ്റിസ് എൻ. ദിനകർ ആയിരുന്നു. ജാർഖണ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റിസായിരുന്നു അദ്ദേഹം.
സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫും കൊൽക്കത്ത ഹൈക്കോടതി ചീഫ്ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണനും പരിഗണനയിലുണ്ടായിരുന്നു. ബഫർസോൺ വിദഗ്ദ്ധസമിതി അദ്ധ്യക്ഷനായി തോട്ടത്തിൽ ബി. രാധാകൃഷ്ണനെ സർക്കാർ അടുത്തിടെ നിയമിച്ചു.
ആന്റണി ഡൊമനിക്ക്
ലോകായുക്തയിലേക്ക്
ജസ്റ്റിസ് ആന്റണി ഡൊമനിക്കിനെ ലോകായുക്തയാക്കിയേക്കും. നിലവിലെ ലോകായുക്ത സിറിയക് ജോസഫിന് 2024വരെ കാലാവധിയുണ്ട്. ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസിനോ സുപ്രീംകോടതി ജഡ്ജിക്കോ മാത്രമേ ലോകായുക്തയാകാനാവൂ. ബീഹാർ ഹൈക്കോടതി ചീഫ്ജസ്റ്റിസായിരുന്ന മനുഷ്യാവകാശ കമ്മിഷൻ മുൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ജെ.ബി.കോശിയും പരിഗണനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |