ഐ.ടി, എച്ച്.ആർ വിഭാഗവും സംശയനിഴലിൽ
തിരുവനന്തപുരം: ടൈറ്റാനിയം നിയമനത്തട്ടിപ്പിൽ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് സി.ഐ.ടി.യു നേതാവിനെതിരെ പൊലീസ് കേസെടുത്തു.
കോഫീഹൗസ് ജീവനക്കാരുടെ സി.ഐ.ടി.യു സംഘടനയുടെ ജില്ലാ സെക്രട്ടറി അനിൽകുമാറിന് (മണക്കാട് അനിൽ) എതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. എം.എൽ.എ ഹോസ്റ്റലിലെ കോഫീഹൗസിലാണ് ഇയാൾ ജോലി ചെയ്യുന്നത്. കേസെടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിൽപോയെന്നാണ് വിവരം.
വർക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പത്തുലക്ഷം രൂപ പ്രധാന പ്രതി ദിവ്യ ജ്യോതിക്ക് വാങ്ങി നൽകിയെന്ന ചെങ്കൽ സ്വദേശിയായ യുവാവിന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് 2018ൽ 9 ലക്ഷം രൂപ തട്ടിയെന്ന കഴക്കൂട്ടം സ്വദേശി നൽകിയ പരാതിയിൽ ഇയാൾക്കും മറ്റു പ്രതികൾക്കുമെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. അനിൽകുമാറിന് പണം കൈമാറിയെന്നാണ് കഴക്കൂട്ടം സ്വദേശിയുടെ പരാതിയിലുള്ളത്.
അതിനിടെ സ്ഥാപനത്തിലെ ഐ.ടി, എച്ച്.ആർ വിഭാഗത്തിന്റെ സഹായവും തട്ടിപ്പുകാർക്ക് ലഭിച്ചോ എന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. ഒഴിവുള്ള വർക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് ടൈറ്റാനിയം അപേക്ഷ ക്ഷണിച്ചതിനെ തുടർന്ന് നൽകിയെങ്കിലും അനിൽകുമാർ വഴി പണം നൽകിയശേഷമാണ് ഹാൾ ടിക്കറ്റ് കിട്ടിയെന്നാണ് ചെങ്കൽ സ്വദേശിയുടെ പരാതി. ഹാൾ ടിക്കറ്റ് നൽകുന്നത് ഐ.ടി, എച്ച്.ആർ വിഭാഗമാണ്. ഇതാണ് സംശയത്തിനിടയാക്കിയത്. ഇവിടെയുള്ള ജീവനക്കാരെ അടുത്ത ദിവസങ്ങളിൽ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.
ചെങ്കൽ സ്വദേശി തന്റെ ബന്ധുവായ കോഫീഹൗസ് ജീവനക്കാരൻ വഴിയാണ് അനിൽ കുമാറിനെ സമീപിച്ചത്. ടൈറ്റാനിയത്തിൽ പലർക്കും ഇയാൾ ജോലി തരപ്പെടുത്തി നൽകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പത്തുലക്ഷം രൂപ വേണമെന്നും വെബ്സൈറ്റിലൂടെ അപേക്ഷിക്കാനുമായിരുന്നു നിർദ്ദേശം. അഞ്ചു ലക്ഷം
ഇയാൾ പരിചയപ്പെടുത്തിയ ദിവ്യ ജ്യോതിക്ക് നൽകി. മാസങ്ങൾ കഴിഞ്ഞിട്ടും ഹാൾ ടിക്കറ്റ് ലഭിച്ചില്ല. ശേഷിക്കുന്ന തുക കൂടി നൽകിയതോടെ ഹാൾ ടിക്കറ്റ് ലഭിച്ചു. എന്നാൽ ബന്ധപ്പെട്ടവർക്ക് പണം എത്തിച്ചതിനാൽ പരീക്ഷ എഴുതേണ്ടെന്നും ഇന്റർവ്യൂവിൽ പങ്കെടുത്താൽ മതിയെന്നും ദിവ്യ പറഞ്ഞു.
കൊവിഡ് സമയമായതിനാൽ ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശശികുമാരൻ തമ്പി ശ്യാംലാലിന്റെ ഫോണിലൂടെ വീഡിയോ കാൾ വഴി ഇന്റർവ്യൂ ചെയ്തു. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി കിട്ടാതായതോടെ ദിവ്യയെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് പരാതി നൽകിയത്. അതേസമയം, അനിൽവഴി നിരവധിപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. ഫോണിൽ സംസാരിക്കാതെ നേരിട്ടായിരുന്നു ഇയാളുടെ ഇടപാടുകൾ. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താലെ തട്ടിപ്പിന്റെ വ്യാപ്തി അറിയാനാകൂ എന്ന് അന്വേഷണ സംഘം പറഞ്ഞു.
രേഖകൾ പിടിച്ചെടുത്തു
ഇന്നലെ വൈകുന്നേരം ടൈറ്റാനിയത്തിലെ ലീഗൽ വിഭാഗത്തിലെത്തി പരിശോധന നടത്തിയ അന്വേഷണ സംഘം ചില രേഖകളും ഫയലുകളും പിടിച്ചെടുത്തു. അതേസമയം, ടൈറ്റാനിയം എം.ഡി ജോർജ് നൈനാൻ ഇന്നലെ ഓഫീസിലുണ്ടായിരുന്നില്ല. എം.ഡി അവധിയിലാണെന്നാണ് ജീവനക്കാർ പറയുന്നത്.
ഔദ്ധ്യോഗിക വെബ്സൈറ്റും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |