തിരുവനന്തപുരം: ബഫർസോൺ സംബന്ധിച്ച പരാതി നൽകാനുള്ള സമയപരിധി തീരാൻ
ഒൻപതുദിവസം മാത്രം ശേഷിക്കേ ഹെൽപ്പ് ഡെസ്ക് അംഗങ്ങൾക്ക് പരിശീലനവും ജിയോ മാപ്പിംഗിനുള്ള മൊബൈൽ ആപ്പും നൽകാത്തതിനാൽ മിക്ക പഞ്ചായത്തുകളിലും ഫീൽഡ് പരിശോധന ഇതുവരെ തുടങ്ങാനായില്ലെന്ന് ആക്ഷേപം. സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിന്റെ പഞ്ചായത്ത് പരിധിയിലുള്ള ഭാഗങ്ങൾ ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നൽകിയിട്ടില്ല.
ഹെൽപ്പ് ഡെസ്കിലെ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് ജിയോ മാപ്പിംഗിലടക്കം നൽകേണ്ട പരിശീലനം ഇതുവരെ നടക്കാത്തതാണ് ഫീൽഡ് പരിശോധന തടസപ്പെട്ടത്. പരിശീലനം നൽകിയതിന് ശേഷമേ മൊബൈൽ ആപ്പ് നൽകൂ എന്നാണ് അറിയിച്ചിരിക്കുന്നതെന്ന് തിരുവനന്തപുരം ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാർ പറയുന്നു.
അതേസമയം, പരിശീലനം നൽകേണ്ടവരുടെ പേരുവിവരം പല പഞ്ചായത്തുകളും ഇതുവരെ നൽകാത്തതാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ജിയോ ടാഗിംഗ് നടത്താനുള്ള മൊബൈൽ ആപ്പ് കെസ്റക് (കേരള റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ) ആണ് തയ്യാറാക്കിയത്.
കാലാവധി നീട്ടി
തിരുവനന്തപുരം: ബഫർസോണുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ കാലാവധി അടുത്ത ഫെബ്രുവരി 28 വരെ നീട്ടി. ഈ മാസം 30നാണ് അവസാനിക്കേണ്ടിയിരുന്നത്.
ബഫർസോണുകളിൽ നേരിട്ടുള്ള പരിശോധന പൂർത്തിയാകാത്ത സാഹചര്യത്തിലാണിത്. ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായ സമിതിയിൽ പരിസ്ഥിതി വകുപ്പ് അഡി.ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് അഡി.ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്, വൈൽഡ് ലൈഫ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ എന്നിവരാണ് അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |