കണ്ണൂർ: സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം പി. കേരളത്തിൽ കോൺഗ്രസിന്റെ പോക്ക് അപകടത്തിലേക്കാണെന്നും അതിന്റെ ഉത്തരവാദികൾ ഇപ്പോഴത്തെ നേതൃത്വമാണെന്നുമാണ് അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്. വിനാശകാലേ വിപരീത ബുദ്ധി എന്ന സ്ഥിതിയാണ്. ഒന്നര വർഷമായി പാർട്ടിയിൽ ഒരുതട്ടിലും പുന സംഘടന ഉണ്ടായിട്ടില്ല. വീഴ്ചയുടെ കുറ്റവും പിതൃത്വവും ഇപ്പോഴത്തെ നേതൃത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
'ഒന്നരവർഷമായിട്ടും കെപിസിസി പുനസംഘടന പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഡിസിസി അദ്ധ്യക്ഷന്മാരെ നിയമിച്ചു എന്നാൽ ഡിസിസികൾ പുനസംഘടിപ്പിച്ചില്ല, ബ്ലോക്ക് പ്രസിഡന്റുമാരേയും മണ്ഡലം പ്രസിഡന്റുമാരേയും ഇതുവരെ പുനസംഘടിപ്പിക്കാൻ സാധിച്ചിട്ടില്ല. ഉത്തരവാദികൾ ഇതിന് മറുപടി പറയണം. കോൺഗ്രസിന്റെ പോക്ക് അപകടത്തിലേക്കാണെന്ന് പറയാതെ നിർവാഹമില്ല. ബന്ധപ്പെട്ടവർ അടിയന്തരമായി പുനസംഘടന പൂർത്തിയാക്കണം. ഇല്ലെങ്കിൽ കാര്യങ്ങൾ അപകടത്തിലാവും. പാർട്ടിയുടെ താഴെത്തട്ട് വരെയുള്ള പുനസംഘടന പൂർത്തിയാക്കിയേ മതിയാവൂ. ഈ അവസ്ഥയ്ക്ക് കാരണം ഇപ്പോഴത്തെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വമാണ്. ആ നേതൃത്വത്തിൽ ആരൊക്കെ ഉൾപ്പെടുന്നോ അവരെല്ലാം ഈ അവസ്ഥയ്ക്ക് മറുപടി പറഞ്ഞേ മതിയാവൂ'- ഉണ്ണിത്താൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |