കോട്ടയം . കുറഞ്ഞ ചെലവിൽ കായൽ സൗന്ദര്യം ആസ്വദിക്കാൻ അതിവേഗ എ സി ബോട്ടായ വേഗ പുതുവർഷത്തിൽ കോട്ടയത്തെത്തും. ബോട്ടിന്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്. നിലവിൽ കായൽപ്പരപ്പിലെ യാത്രയ്ക്ക് വൻനിരക്കാണ് സ്വകാര്യ ഹൗസ് ബോട്ടുകളും ശിക്കാര ബോട്ടുകളും ഈടാക്കുന്നത്. ജലഗതാഗതം പ്രോത്സാഹിപ്പിക്കാൻ പാസഞ്ചർ സർവീസിനൊപ്പം ടൂറിസം സാദ്ധ്യതയും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. ആലപ്പുഴ, വൈക്കം എന്നിവിടങ്ങളിലാണ് നിലവിൽ വേഗ ബോട്ടുകൾ സർവീസ് നടത്തുന്നത്. വലിയ ലാഭത്തിലാണ് ഇത് ഓടുന്നത്.
120 യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാമെന്നതാണ് പ്രത്യേകത. എ സി സീറ്റുകൾ, നോൺ എ സി സീറ്റുകൾ എന്നിവയുണ്ടാകും. കേരളത്തിന്റെ തനതായ നാടൻ ഭക്ഷണങ്ങൾ, സ്‌നാക്‌സ് തുടങ്ങിയവയാണ് മറ്റൊരു പ്രധാന ആകർഷണം. കോട്ടയത്ത് എത്തുന്ന വേഗ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കണ്ടക്ടഡ് ടൂർ ട്രിപ്പും സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ വൺഡേ ട്രിപ്പ് മാതൃകയിൽ സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നത്.
സർവീസ് ക്രമം ഇങ്ങനെ.
കോട്ടയത്ത് നിന്നാരംഭിച്ച് ചിത്തിരക്കായൽ വഴി തണ്ണീർമുക്കം, പാതിരമണൽ എന്നിവിടങ്ങളിൽ സർവീസ് നടത്താനാണ് പദ്ധതി. രാവിലെ 10 ന് ആരംഭിച്ച് വൈകിട്ടോടെ തിരിച്ചെത്തുന്ന തരത്തിലാകും സർവീസ്. ഇടയ്ക്ക് ഉച്ചഭക്ഷണവും ഉണ്ടാകും.
സ്‌റ്റേഷൻ മാസ്റ്റർ നജീബ് പറയുന്നു.
ബോട്ട് യാർഡിൽ വേഗയുടെ നിർമണം പുരോഗമിക്കുകയാണ്. അടുത്ത വേനലവധിയ്ക്ക് മുമ്പ് സർവീസ് ആരംഭിക്കാനാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |