തിരുവനന്തപുരം: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഒരുപിടി ഗാനങ്ങളുമായി ഗോപി സുന്ദറും അമൃതസുരേഷും സംഘവും വേദിയിലെത്തിയപ്പോൾ കാണികൾ നൽകിയത് നിറകൈയടി. കേരള കൗമുദിയുടെ 111ാം വാർഷിക ആഘോഷത്തിന്റെ സമാപനവും ന്യൂ ഇയർ ആഘോഷവും ഒത്തുചേരുന്ന ഡിസംബർ ഫെസ്റ്റിന്റെ ഭാഗമായി കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന സംഗീതവിരുന്നാണ് കാണികൾക്ക് വേറിട്ട അനുഭവമായത്.
'ഗോപി സുന്ദർ ലൈവ് എൻസെമ്പിൾ' എന്ന ബാനറിൽ ഒരുക്കിയ സംഗീതസന്ധ്യയിൽ ഗോപി സുന്ദർ, അമൃതസുരേഷ്, ഫാത്തിമ അജ്മൽ മുതലായ ഗായകരുടെ പാട്ടുകൾ കാതുകൾക്ക് ഇമ്പമേകി. ഉസ്താദ് ഹോട്ടലിലെ ' അപ്പങ്ങൾ എമ്പാടും' എന്ന പാട്ട് പാടിയായിരുന്നു അമൃതാസുരേഷിന്റെ രംഗപ്രവേശം. ഉസ്താദ് ഹോട്ടലിലെ 'മേൽ മേൽ...' , 'എന്ന് നിന്റെ മൊയ്ദീനിലെ' 'എന്റെ കിതാബിലെ പെണ്ണേ' തുടങ്ങിയ ഗാനങ്ങളും കാണികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. അടിപൊളി പാട്ടുകൾക്ക് ആർപ്പുവിളിച്ചും കൂകിയും കൈയടിച്ച സദസ്, മെലഡി ഗാനങ്ങളെ മൊബൈലിലെ ഫ്ലാഷ് ലൈറ്റ് തെളിച്ചാണ് പിന്തുണച്ചത്. മനു വർദ്ധൻ എന്ന യുവഗായകനെ ഗോപി സുന്ദർ വേദിയിൽ ആദ്യമായി അവതരിപ്പിച്ചതും കാണികൾക്ക് കൗതുകമായി. 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ 'ഇൻകേം ഇൻകേം കവലെ' എന്ന ഗാനവും 'ബാംഗ്ലൂർ ഡേയ്സിലെ' 'ഏതു കരി രാവിലും' എന്ന ഗാനവും മനു ആലപിച്ചു.
അമൃതയ്ക്ക് പ്രിയപ്പെട്ട ഗോപിസുന്ദറിന്റെ ഗാനം...
ഗോപി സുന്ദർ സംഗീതം നൽകിയ പാട്ടുകളിൽ അമൃതയ്ക്ക് ഏറ്റവും പ്രിയപ്പെട്ട 'അൻവർ' എന്ന ചിത്രത്തിലെ 'കണ്ണിനിമ നീളെ ' എന്ന ഗാനം അമൃത പാടിയപ്പോൾ സദസ് പ്രണയനിർഭരമായി. 'ഉയരെയിലെ' 'നീ മുകിലോ' എന്ന ഗാനം, ചാർളിയിലെ 'പുതുമഴയായി ചിറകടിയായി' എന്ന ഗാനം എന്നിവയും അമൃത ആലപിച്ചു. ഗോപി സുന്ദർ വേദിയിൽ പാടുമ്പോൾ കർട്ടന് അരികിൽ നിന്ന് അമൃത കൈയടിച്ചും തലയാട്ടിയും പിന്തുണച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |