SignIn
Kerala Kaumudi Online
Thursday, 25 April 2024 3.01 PM IST

അപകടഭീഷണിയിൽ ടി.ബി ജംഗ്ഷൻ, എങ്ങുമെത്താതെ ഹൈടെക്ക് ചന്ത

road

നെയ്യാറ്റിൻകര: ടി.ബി ജംഗ്ഷനിലെ ടൗൺ മാർക്കറ്റ് ഹൈടെക്കാക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ച് 2 വ‌ർഷം കഴിഞ്ഞിട്ടും നവീകരണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പോലും ആരംഭിച്ചില്ല. ഇടുങ്ങിയ റോഡിലെ മത്സ്യക്കച്ചവടമടക്കമുള്ളവ ഗതാഗത തടസത്തിനും അപകടങ്ങൾക്കും ഇടയാക്കുന്നു. 2 ദിവസം മുൻപ് നിയന്ത്രണം വിട്ട കാറിടിച്ച് ചന്തയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന പത്തോളം ബൈക്കുകൾ തകർന്നിരുന്നു. ചന്തയിലെത്തുന്നവർ റോഡരികിലായി പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളാണ് തകർന്നത്. റോഡരികിൽ നിന്ന് ചന്ത മാറ്റുന്നതിന്റെ ഭാഗമായി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരസഭ 3 മാസം മുൻപ് ടി.ബി ജംഗ്ഷനിലെ നടപ്പാതയടക്കമുളള പ്രദേശത്ത് ചെടികൾ വച്ചുപിടിപ്പിച്ചെങ്കിലും അതെല്ലാം മാറ്റി കച്ചവടക്കാർ വീണ്ടും ഇവിടെ കച്ചവടം പുനസ്ഥാപിക്കുകയായിരുന്നു. വീതി കുറഞ്ഞ റോഡിൽ ഇരുവശത്തുമുളള വാഹനയാത്രയിൽ കാൽനടയാത്ര പോലും ദുസഹമാണ്. റോഡിൽ മത്സ്യക്കച്ചവടം നടത്തുന്നതിനു സമീപത്താണ് ചന്തയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. വൈകുന്നേരങ്ങളിൽ വാഹനങ്ങളുടെ ബാഹുല്യം കാരണം ഇവിടെ അപകടഭീഷണി ഏറെയാണ്.

 പദ്ധതിയുടെ തുടക്കം

2 വർഷം മുൻപാണ് നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിലെ മത്സ്യമാർക്കറ്റ് ഹൈടെക്കാക്കുന്നതിനായി 4.4 കോടി രൂപ ചെലവിൽ കിഫ്ബിയുടെ മേൽനോട്ടത്തിൽ നഗരസഭ പദ്ധതി തയാറാക്കിയത്. പുതിയ ചന്തയുടെ രൂപരേഖയടക്കമുള്ള പദ്ധതി പൂർത്തിയായി 2 വർഷം പിന്നിട്ടിട്ടും പ്രാരംഭ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല. നിലവിൽ ചന്തയ്ക്കുള്ളിലെ ചെറിയ നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ചുമാറ്റുന്നതും ചന്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനും വൈകുന്നതാണ് പദ്ധതി നടപ്പാക്കാനുള്ള കാലതാമസത്തിന് കാരണമെന്നാണ് ആരോപണം. 6 മാസം മുൻപ് ചന്ത മറ്റൊരിടത്തേക്ക് മാറ്റാനുളള സൗകാര്യമൊരുക്കിയതായും ഹൈടെക്ക് ചന്തയുടെ നിർമ്മാണം ഉടൻ തുടങ്ങുമെന്നും നഗരസഭ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി നിലവിലെ ചന്തയെ താത്കാലികമായി മാറ്റി കിഫ്ബിക്ക് ചന്ത കൈമാറാനുള്ള കാലതാമസമാണ് നവീകരണ പ്രവർത്തനങ്ങൾ വൈകുന്നതിന് കാരണമെന്നാണ് പരാതി.

 പദ്ധതി രൂപരേഖ

പദ്ധതി രൂപരേഖ പ്രകാരം ടി.ബി ജംഗ്ഷൻ ചന്തയുടെ ബേസ്‌മെന്റ് ഫ്ലോറിൽ കോൾഡ് സ്റ്റോറേജ് സംവിധാനവും ജലസംഭരണികളുമാണ് നിർമ്മിക്കുന്നത്. ഒരേ സമയം 8 ട്രക്കുകളിൽ നിന്ന് കോൾഡ് സ്റ്റോറേജ് സംവിധാനത്തിലേക്ക് മീൻ മാറ്റുന്നതിന് സൗകര്യമുണ്ടാകും. ഇതിന് പുറമെ ടോയ്‌ലെറ്റ്, പാർക്കിംഗ് സൗകര്യങ്ങളും ഗ്രൗണ്ട് ഫ്ലോറിൽ 20 ഫിഷ് സ്റ്റാളുകൾ, 4 മീറ്റ് സ്റ്റാളുകൾ, 11 വെജിറ്റബിൾ സ്റ്റാളുകൾ, 8 കടമുറികൾ, വിശ്രമിക്കാനുള്ള സൗകര്യം, ടോയ്‌ലെറ്റ്, ഒന്നാം നിലയിൽ 8 കടമുറികൾ എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.