തിരുവനന്തപുരം: ഗുരു ഗോപിനാഥ് ചിട്ടപ്പെടുത്തിയ കേരള നടനത്തിന്റെ തനത് ശൈലിയുമായി ഭവാനി ചെല്ലപ്പൻ തൊണ്ണൂറ്റിയേഴാം പിറന്നാളിൽ ചിലങ്ക കെട്ടിയപ്പോൾ കാണികൾക്ക് അതൊരു വ്യത്യസ്ത അനുഭവമായി. രാമായണത്തിലെ ശ്രീരാമപട്ടാഭിഷേക വിഘ്ന കാരണഭൂതയായ മന്ഥരയെ ഭവാനി അരങ്ങിലെത്തിച്ചപ്പോൾ ശിഷ്യ അപർണ ശർമ്മ .ഇ.ജെ. കല്ലമ്പലം കൈകേയിയായി. തിരുവനന്തപുരം സ്റ്റേറ്റ് ലൈബ്രറി ഹാളിൽ നാട്യോദയ കൾച്ചറൽ ആൻഡ് റിസർച്ച് സെന്ററിന്റെ ഗവേഷണ വിഭാഗത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു കേരള നടനം അവതരിപ്പിച്ചത്. നർത്തകികളായ ദേവിക പ്രകാശ്, കെ.കെ.ശില്പ എന്നിവരുടെ രംഗപൂജയോടെയായിരുന്നു ചടങ്ങ് ആരംഭിച്ചത്. രാവിലെ നടന്ന കേരള നടനം ശില്പശാല ഭവാനി ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു. അപർണ ശർമ്മ ഇ.ജി.സോദോഹാരണ ക്ലാസ് നയിച്ചു. കുസുമം ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചെല്ലപ്പൻ ഭവാനിയുടെ ശിഷ്യൻ സുന്ദരേശൻ തലനാട്,രാമചന്ദ്രൻ ചെല്ലപ്പൻ, ഗുരു ഗോപിനാഥിന്റെ മകൾ വിനോദിനി, ശശി മോഹൻ,ചിത്രമോഹൻ,തൊഴുവൻകോട് ജയൻ,നൃത്ത ഗവേഷകരായ ഉണ്ണികൃഷ്ണൻ, ലളിതാംബിക,മാളവിക,ശില്പ,ദേവിക തുടങ്ങിയവർ പങ്കെടുത്തു.
സമാപനസമ്മേളനം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ ഉദ്ഘാടനം ചെയ്തു. ചന്തേരസംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സംഗീത നാടക അക്കാഡമി കൂടിയാട്ടം സെന്റർ ഡയറക്ടർ ഏറ്റുമാനൂർ കണ്ണൻ നാട്യോദയയുടെ നാട്യ ഗുരുശ്രേഷ്ഠ പുരസ്‌കാരം ഭവാനി ചെല്ലപ്പന് സമ്മാനിച്ചു. മയൂര നൃത്തശില്പവും 50,001രൂപയും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. അപർണ ശർമ്മ രചിച്ച കേരളനടന സ്വരൂപം
പഠനവും സാദ്ധ്യതകളും എന്ന പുസ്തകം കേരള ഗവർണറുടെ മാദ്ധ്യമ ഉപദേഷ്ടാവ് ഹരി എസ്.കർത്തയ്ക്ക് നൽകി ഭവാനി ടീച്ചർ പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |