തൃശൂർ: സൈനികരുടെ പേരിലും ഓൺലൈനിൽ പണം തട്ടാനുള്ള വ്യാജസന്ദേശങ്ങൾ പരസ്യം വഴി പ്രചരിക്കുന്നു. വീട് വാടകയ്ക്ക് നൽകാനുണ്ടെന്നോ മറ്റോ ഉള്ള പരസ്യത്തിന് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തിയാകും ബന്ധപ്പെടുക. മുൻകൂർ തുക ഉറപ്പിച്ചശേഷം പണം അയക്കാൻ ഗൂഗിൾ ലിങ്ക് അയച്ചു തരും.
ഇതിൽ ക്ലിക്ക് ചെയ്ത് അഡ്വാൻസ് തുക ഉടമ ടൈപ്പ് ചെയ്യാൻ തട്ടിപ്പുകാർ ആവശ്യപ്പെടും. അടിക്കുന്ന തുക സ്വന്തം അക്കൗണ്ടിൽ നിന്ന് നഷ്ടമാകും. ഇടപാട് പൂർത്തിയായില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് ഇത് ആവർത്തിക്കും. കേരളത്തിൽ നിരവധി പേർക്ക് ഇങ്ങനെ പണം നഷ്ടമായിട്ടുണ്ടെന്നാണ് വിവരം.
എന്നാൽ വ്യാപകമായി പരാതികൾ ലഭിച്ചിട്ടില്ല. അതേസമയം, ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ബോധവത്കരണം ശക്തമാക്കുകയാണ് പൊലീസ്. സെക്യൂരിറ്റി ആൻഡ് ഹാക്കിംഗ് കോൺഫറൻസ് 'കൊക്കൂണി'ന്റെ പതിനാറാമത് എഡിഷനിൽ ഡാറ്റാ സുരക്ഷ, സംരക്ഷണം, സ്വകാര്യത എന്നിവയെക്കുറിച്ചുള്ള ബോധവത്കരണവും പഠനവും അവ പ്രചരിപ്പിക്കാനും അവസരമൊരുക്കും. ഒക്ടോബർ 4 മുതൽ 7 വരെ കൊച്ചിയിലാണ് പരിപാടി. മികച്ചതും സുരക്ഷിതവുമായ ഇടമായി സൈബർ ലോകത്തെ മാറ്റാനുള്ള വിവിധ മേഖലകളെ ഏകോപിക്കുക എന്ന ഉദ്ദേശത്തോടെ വ്യത്യസ്ത അന്വേഷണ ഏജൻസികൾ, അക്കാഡമിക്, ഗവേഷണ സംഘടനകൾ, വ്യവസായ പ്രമുഖർ എന്നിവരുൾപ്പെടെ വിവിധ കോർപ്പറേറ്റ്, സർക്കാർ സ്ഥാപനങ്ങൾക്ക് സംയുക്തമായി പ്രവർത്തിക്കാനുള്ള വേദിയാണ് ഈ സംരംഭത്തിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്.
പാക്കിംഗ് ജോലിയുടെ പേരിലും...
പ്രമുഖ പെൻസിൽ കമ്പനികളിൽ പാക്കിംഗ് ജോലി ചെയ്ത് വീട്ടിലിരുന്ന് ലക്ഷങ്ങൾ നേടാമെന്ന് വാഗ്ദാനവുമായി സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളും തട്ടിപ്പാണ്. മൊബൈൽ നമ്പർ വരെ നൽകിയാണ് തട്ടിപ്പ്. പല പോസ്റ്റുകളിലും പല നമ്പറുകളാണ് കോൺടാക്ട് നമ്പറായി കൊടുത്തിരിക്കുന്നത്. ഉയർന്ന ശമ്പളം പ്രതീക്ഷിച്ച് ബന്ധപ്പെടുന്നവരോട് ഗൂഗിൾ പേ വഴിയോ ഫോൺപേ വഴിയോ രജിസ്‌ട്രേഷൻ ഫീസ് ആവശ്യപ്പെടും. ഫോട്ടോ വാങ്ങി കമ്പനിയുടേതെന്ന രീതിയിൽ വ്യാജ തിരിച്ചറിയൽ കാർഡ് അയച്ചുകൊടുക്കും. മേൽവിലാസം വെരിഫൈ ചെയ്യാനും കൊറിയർ ചാർജ്ജായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്.
പരാതികൾക്കൊപ്പം വിവരങ്ങൾ വേണം
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയായാൽ ഉടനെ സൈബർ ക്രൈം റിപ്പോർട്ടിംഗ് ടോൾ ഫ്രീ നമ്പർ ആയ 1930 ലേക്ക് വിളിച്ച് സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാം. വിളിക്കുമ്പോൾ വിവരങ്ങളെല്ലാം പരാതിക്കൊപ്പം നൽകണം. വിവരങ്ങൾ നൽകുന്നത് തട്ടിപ്പ് പ്രതിരോധിക്കാനും വേഗത്തിൽ സഹായം ലഭ്യമാക്കാനും പ്രയോജനപ്പെടും.
സൈബർ പൊലീസ്
നൽകേണ്ട വിവരങ്ങൾ
തട്ടിപ്പിനിരയായ വ്യക്തിയുടെ പേര്
മൊബൈൽ നമ്പർ
തൊട്ടടുത്തുള്ള പൊലീസ് സ്‌റ്റേഷന്റെ പേര്
ജില്ലയുടെ പേര്
ബാങ്ക്
നഷ്ടപ്പെട്ട തുക
അക്കൗണ്ട് നമ്പർ /മർച്ചന്റ് വാലറ്റ്, തുക നഷ്ടപ്പെട്ട യു.പി.ഐ ഐ.ഡി
ഓരോ ഇടപാടിന്റെയും ട്രാൻസാക്ഷൻ ഐ.ഡി
തട്ടിപ്പ് എങ്ങനെയാണെന്നതിന്റെ ലഘുവിവരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |