ന്യൂഡൽഹി: 2016 നവംബർ 8 രാത്രി എട്ടുമണി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധനചെയ്യുന്നു. എന്തെങ്കിലും ഒരു പ്രധാനകാര്യം പറയുമെന്ന പ്രതീക്ഷ എല്ലാവർക്കുമുണ്ടായിരുന്നു. പക്ഷേ പ്രഖ്യാപനം വന്നപ്പോൾ രാജ്യമൊന്നാകെ ഞെട്ടി. 500, 1000 രൂപ നോട്ടുകൾ നിരോധിച്ചു. പകരം പുതിയ 500, 2000 രൂപ ഇറക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കള്ളപ്പണവും കള്ളനോട്ടും തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
നോട്ടുനിരോധനം എന്നത് കേട്ടുകേൾവി പോലുമില്ലാത്ത ജനത്തിന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഒരു നിശ്ചയുമുണ്ടായിരുന്നില്ല. ഇരുട്ടിവെളുക്കുമ്പാൾ തങ്ങളുടെ കൈയിലുള്ള പണത്തിന് കടലാസിന്റെ വിലമാത്രമേ ഉള്ളൂ എന്നറിഞ്ഞപ്പോൾ പലർക്കും ഉറക്കംതന്നെ നഷ്ടപ്പെട്ടു. പക്ഷേ പിറ്റേന്നുമുതൽ അവർ എന്താണ് സംഭവിക്കുന്നതെന്ന് ശരിക്കും അറിഞ്ഞുതുടങ്ങി. കയ്യിലുള്ള 500, 1000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ എന്തുചെയ്യണമെന്ന് ആർക്കും ഒരു പിടിയുമില്ല. നോട്ട് മാറ്റിയെടുക്കാനും മറ്റുമായി ബാങ്കുകൾക്ക് മുന്നിൽ കിലോമീറ്ററുകൾ നീളുന്ന ക്യൂ. ക്യൂ നിന്ന ചിലർ കുഴഞ്ഞുവീണുമരിക്കുന്നു. ഇടപാടുകൾ നടത്താനാവാത്ത രോക്ഷാകുലരായി ജനം. അവരെ സമാധാനിപ്പിക്കാൻ എന്തുചെയ്യണമെന്നറിയാതെ ബാങ്ക് ജീവനക്കാർ വട്ടംചുറ്റി. രാജ്യത്തെ സഹകരണ ബാങ്കുകളുടെ പ്രവർത്തനവും പ്രതിസന്ധിയിലായി.
നോട്ടുനിരോധനം നടപ്പാക്കി ആറുവർഷം കഴിഞ്ഞപ്പോൾ നോട്ടുനിരോധിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ശരിയാണെന്ന് സുപ്രീംകോടതി വിധിച്ചു. അഞ്ച് ജഡ്ജിമാരിൽ നാലുപേരും തീരുമാനത്തെ അനുകൂലിച്ചു. നോട്ടുനിരോധനത്തിലൂടെ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ലക്ഷ്യങ്ങൾ കൈവരിച്ചോ എന്ന് പ്രസക്തമല്ലെന്നും തീരുമാനത്തെ അനുകൂലിച്ചുകൊണ്ടുള്ള വിധി പ്രസ്താവത്തിൽ ജസ്റ്റിസ് ബി ആർ ഗവായ് പറയുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |