വർക്കല: ലക്ഷങ്ങൾ ചെലവഴിച്ച് വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ടൂറിസം വകുപ്പിന്റെ ടൂറിസ്റ്റ് വർക്കലയിലെ അമിനിറ്റി സെന്റർ കാട് കയറി നശിക്കുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വർക്കല പാപനാശം ടൂറിസം മേഖലയിൽ സഞ്ചാരികളായി എത്തുന്നവർക്ക് വിശ്രമിക്കാനും ലഗേജ് സൂക്ഷിക്കാനും യാത്രാവിവരങ്ങൾ തിരക്കുന്നതിനും മറ്റും പണികഴിപ്പിച്ച കെട്ടിടമാണ് സംരക്ഷണം ഇല്ലാതെ അടച്ച് പൂട്ടിയിട്ടിരിക്കുന്നത്.
നിരവധി ടോയ്‌ലെറ്റ് ബ്ലോക്കുകൾ ഉൾപ്പെടെ നിർമിച്ച കെട്ടിടത്തിനുള്ളിലെ സാധന സാമഗ്രികൾ എല്ലാം തന്നെ ജീർണാവസ്ഥയിലാണ്. പാപനാശം ബീച്ചിൽ നിന്ന് ഏകദേശം അരക്കിലോമീറ്ററിലധികം ദൂര പരിധിയിലാണ് സെന്റർ സ്ഥിതിചെയ്യുന്നത്. കാടുമൂടി ഉപകരണങ്ങൾ തകർന്നു കിടക്കുന്ന കെട്ടിടമൊന്നാകെ പുനർനിർമിക്കാൻ ലക്ഷങ്ങൾ വേണമെന്ന സ്ഥിതിയായി. കെട്ടിടം സ്ഥിതി ചെയ്യുന്നതിന്റെ ചുറ്റുപാടും കാട് കയറിയതോടെ ഇഴ ജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെ ശല്യവും ഇവിടെ രൂക്ഷമാണ്.
ടൂറിസം സീസൺ വേളയിൽ ആഭ്യന്തര - വിദേശ സഞ്ചാരികൾ കൂടുതലായി എത്തുന്ന പാപനാശം മേഖലയിൽ ഈ സെന്ററിനെ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ ഓഫീസാക്കി മാറ്റിയാൽ സഞ്ചാരികൾക്ക് ഏറെ പ്രയോജനമാകുമായിരുന്നു.
ഉദ്ഘാടനം കഴിഞ്ഞത്
2000 നവംബർ 2നാണ് അന്ന് മന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരൻ നായർ സെന്ററിന് തറക്കല്ലിട്ടത്. 2003 ഓഗസ്റ്റ് 21ന് അന്നത്തെ മന്ത്രി കെ.വി.തോമസ് കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും പിന്നീട് ഇവിടേക്ക് കാര്യമായി സന്ദർശക പ്രവാഹം ഉണ്ടായില്ല.
പൂട്ടിക്കിടക്കുന്നത്
വർക്കല ഗവ.ഗസ്റ്റ് ഹൗസിന്റെ സമീപം 20 വർഷം മുൻപ് നിർമ്മിച്ചതാണ് ഈ കെട്ടിടം. പ്രാരംഭഘട്ടത്തിൽ നല്ല രീതിയിലായിരുന്നു കെട്ടിടത്തിന്റെ പ്രവർത്തനം. അഞ്ചോളം താത്കാലിക ജീവനക്കാരും ഇവിടെ ജോലി ചെയ്തിരുന്നു. അധികൃതരുടെ ഉത്തരവാദിത്വമില്ലായ്മയും മേൽനോട്ടക്കുറവും ബന്ധപ്പെട്ട വകുപ്പിന്റെ പിടിപ്പുകേടും കാരണം സെന്റർ അടച്ച് പൂട്ടുകയായിരുന്നു.
ഫലം കാണാതെ
വർക്കലയിലെ വികസനത്തിന് രൂപീകൃതമായ വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (വിവിഡ്) ഓഫീസായി കുറച്ചുകാലം പ്രവർത്തിച്ചിരുന്നു. ഏതാനും നാളുകൾക്ക് മുൻപ് ക്ലോക്ക് റൂം ആക്കാൻ അധികൃതർ നോക്കിയെങ്കിലും വിജയകരമാകില്ലെന്ന് കണ്ടുപിന്തിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |