തിരുവനന്തപുരം: ടൈറ്റാനിയം തൊഴിൽ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനും കേസിലെ മൂന്നാം പ്രതിയുമായ ശ്യാംലാലിനെ ഒരാഴ്ചത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അപേക്ഷ കോടതി നാളെ പരിഗണിക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട് 14 കേസുകളിൽ പ്രതിയായ ശ്യാംലാലിനെ വിശദമായി ചോദ്യംചെയ്യാനും കൂടുതൽ തെളിവുകൾ ശേഖരിക്കാനുമാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ടൈറ്റാനിയം കമ്പനിയിലെ ലീഗൽ ഡി.ജി.എം കൂടിയായ ശശികുമാരൻ തമ്പിയും ശ്യാംലാലും കൂടി ചേർന്ന് മറ്റ് പ്രതികളുടെ സഹായത്തോടെ ആസൂത്രിതമായാണ് തട്ടിപ്പ് നടത്തിയത്. ടൈറ്റാനിയം കമ്പനിയിൽ വർക്ക് അസിസ്റ്റന്റ്,മെക്കാനിക്കൽ എൻജിനിയർ, അസി.കെമിസ്റ്റ് തുടങ്ങിയ തസ്‌തികകളിൽ 75,000 മുതൽ ശമ്പളം വാഗ്ദാനം ചെയ്‌ത് ഉദ്യോഗാർത്ഥികളിൽ നിന്ന് 1.75 കോടി രൂപ തട്ടിയെടുത്തെന്നാണ് പൊലീസ് കേസ്.
ശ്യാംലാലിനെ കൂടാതെ കേസിലെ ഒന്നാം പ്രതി ദിവ്യജ്യോതി, ദിവ്യജ്യോതിയുടെ ഭർത്താവും നാലാം പ്രതിയുമായ രാജേഷ്, അഞ്ചാം പ്രതി പ്രേംകുമാർ, ശ്യാംലാലിന്റെ മറ്റൊരു അടുത്ത സുഹൃത്തായ എം.എൽ.എ ഹോസ്റ്റലിലെ കോഫിഹൗസ് ജീവനക്കാരൻ മനോജ് എന്നിവരുമായി കൂടിയാലോചിച്ചാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇതുസംബന്ധിച്ച് പരസ്യം നൽകാനും പരസ്യത്തിൽ ആകൃഷ്ടരായെത്തുന്നവരെ ശ്യാംലാൽ മുഖാന്തരം ശശികുമാരൻ തമ്പി മുഖേന കമ്പനിയുമായി ബന്ധപ്പെടുത്തി പണം തട്ടാനുമുള്ള നീക്കങ്ങൾ ആവിഷ്കരിച്ചത്. ദിവ്യജ്യോതിയുൾപ്പെടെയുള്ളവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ നിന്നാണ് പരസ്യങ്ങൾ പ്രസിദ്ധപ്പെടുത്തിയത്.
പരസ്യങ്ങളിൽ ആകൃഷ്ടരായെത്തിയവരെ രാജേഷും പ്രേംകുമാറും മനോജും ദിവ്യജ്യോതിയും നേരിൽ കണ്ട് കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയും പണം മുൻകൂറായി കൈപ്പറ്റിയുമാണ് കെണിയിൽ വീഴ്‌ത്തിയിരുന്നത്. ലക്ഷങ്ങൾ മുൻകൂറായി നൽകുന്നവരെ കമ്പനിയുടെ പേരിലുള്ള വ്യാജ അപേക്ഷ ഫോമുകളും എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്കുള്ള ലെറ്ററുകളും മറ്റും തയ്യാറാക്കി നൽകി വിശ്വാസം നേടും. അതിനുശേഷം ശശികുമാരൻ തമ്പിയുടെ സൗകര്യമനുസരിച്ചാണ് കമ്പനിയിലെത്തിച്ച് ഇന്റർവ്യൂവും മറ്റും നടത്തിയിരുന്നതെന്നും ശ്യാംലാൽ വെളിപ്പെടുത്തി.
മനോജിന്റെ കാറിലാണ് ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിനായി കൊണ്ടുപോയിരുന്നത്. മുമ്പ് ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം കൂടിയായിരുന്ന ശ്യാംലാലിന് സെക്രട്ടേറിയറ്റിലും മറ്രുമുള്ള പരിചയം ടൈറ്റാനിയത്തിൽ ജോലി ലഭിക്കാൻ ഉപകരിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇരകളെ കെണിയിൽപ്പെടുത്തിയിരുന്നത്. കേസിൽ മുൻകൂർ ജാമ്യം തേടി ശശികുമാരൻ തമ്പി ഉൾപ്പെടെയുള്ള പ്രതികൾ ജില്ലാ കോടതിയിൽ സമർപ്പിച്ച ഹർജിയും ഇന്ന് പരിഗണിക്കുന്നുണ്ട്. ശ്യാംലാൽ പിടിയിലായ സാഹചര്യത്തിൽ മുൻകൂർ ജാമ്യത്തിന് അർഹതയില്ല. ശശികുമാരൻ തമ്പി ഉൾപ്പെടെ മറ്ര് പ്രതികളുടെ മുൻകൂർ ജാമ്യത്തെ സർക്കാർ അഭിഭാഷകൻ നേരത്തെ ശക്തമായി എതിർത്തിരുന്നു. ഉദ്യോഗാർത്ഥികളെ പറ്റിച്ച് വമ്പൻ തട്ടിപ്പ് നടത്തിയ സംഭവമാണെന്നും പ്രതികളെ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചിരുന്നു. പൊലീസിനോട് കേസ് ഡയറി ആവശ്യപ്പെട്ട കോടതി മുൻകൂർ ജാമ്യഹർജികൾ ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |