കൊല്ലം: എറണാകുളം- വേളാങ്കണ്ണി പ്രതിവാര തീവണ്ടി സർവീസ് ഒരുമാസത്തേയ്ക്ക് കൂടി നീട്ടി. ഡിസംബർ 31 ന് നിർത്തി വച്ച സർവീസ് യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പുനരാരംഭിക്കാൻ ഇന്നലെ ഉത്തരവിറക്കുകയായിരുന്നു. 7, 14, 21,28 ന് എറണാകുളത്ത് നിന്നും 8, 15, 22, 29 തിയതികളിൽ വേളാങ്കണ്ണിയിൽ നിന്നും 8 സർവ്വീസുകൾ മാത്രമാവും ഉണ്ടാവുക. ചുരുങ്ങിയ കാലം കൊണ്ട് യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്തതും മികച്ച വരുമാനം ലഭിച്ചതുമായ സർവീസായിരുന്നു ഇത്. എറണാകുളത്തു നിന്ന് പുറപ്പെട്ട് കോട്ടയം,കൊല്ലം,പുനലൂർ, തെങ്കാശി വഴി സർവ്വീസ് നടത്തിയിരുന്ന ട്രെയിൻ കൊവിഡിന് ശേഷം കഴിഞ്ഞ ജൂൺ 4നാണ് ഓടിത്തുടങ്ങിയത്. ആഗസ്റ്റ് വരെയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് യാത്രക്കാരുടെ സമ്മർദ്ദത്തെ തുടർന്ന് ആഗസ്റ്റിലേയ്ക്കും ഡിസംബറിലേയ്ക്കും നീട്ടുകയായിരുന്നു.
നീട്ടിയുള്ള പരിഹസം !
വേളാങ്കണ്ണി സർവീസ് നാല് ആഴ്ചത്തേക്ക് മാത്രമായി പുനരാരംഭിക്കാനെടുത്ത തീരുമാനം യാത്രക്കാരെ അപമാനിക്കുന്നത് പോലെയായി. എട്ട് സർവീസുകൾ മാത്രമാണ് ഒരുമാസത്തിൽ ഉണ്ടാവുക. ഇതിനു വേണ്ടി മാത്രം എന്തിന് ഒരു തീരുമാനം എന്നാണ് യാത്രക്കാരുടെ ചോദ്യം. ആറു മാസത്തേക്കെങ്കിലും ട്രെയിൻ നീട്ടാമെന്നിരിക്കെ ഒരുമാസമായി ചുരുക്കി നിശ്ചയിച്ചതിൽ കളളക്കളി വ്യക്തമാണെന്ന് യാത്രക്കാർ പറയുന്നു. റെയിൽവേ തിരുവന്തപുരം ഡിവിഷന്റെ കടുംപിടുത്തം ഇതിന് പിന്നിലുണ്ട്. എം.പി മാരുടെ ശക്തമായ ഇടപെടൽ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരത്തിൽ യാത്രക്കാരെ പരിഹസിക്കില്ലായിരുന്നുവെന്നും യാത്രക്കാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |