കൊച്ചി: വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ ഗ്രാമപഞ്ചായത്തുകളിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ വരുന്നു.
പഞ്ചായത്ത് ഓഫീസുകളിൽ നിലവിലുള്ള ഫ്രണ്ട് ഓഫീസ്, കുടുംബശ്രീ ഹെൽപ്പ് ഡസ്ക് സംവിധാനങ്ങൾക്ക് പുറമെയാണ് പുതിയ സംവിധാനം. ഈമാസം 10നകം എല്ലാ ഗ്രാമപഞ്ചായത്തിലും ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കണമെന്ന് തദ്ദേശ വകുപ്പ് നിർദ്ദേശിച്ചു. കുടുംബശ്രീ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്ന പഞ്ചായത്തിൽ അനുബന്ധമായും ഹെൽപ്പ് ഡസ്ക് ഇല്ലാത്തിടത്ത് ഗ്രാമപഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റിന്റെ ചുമതലയിലുമാണ് സെന്റർ പ്രവർത്തിക്കേണ്ടത്. ടെക്നിക്കൽ അസിസ്റ്റന്റ് ഇല്ലാത്ത പഞ്ചായത്തുകളിൽ എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കണം.
മുഴുവൻ സമയവും പ്രവർത്തനം ഉറപ്പുവരുത്തുന്നതിന് ആവശ്യത്തിന് സന്നദ്ധപ്രവർത്തകരെയും നിയോഗിക്കാം. നിയോഗിക്കപ്പെടുന്നവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ, ഏജൻസികൾ മുഖേന നടപ്പിലാക്കുന്ന സേവനങ്ങളെ സംബന്ധിച്ചും കൃത്യമായ അറിവുണ്ടാകണം. സംരംഭക സഹായപദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിൽ നിയമിച്ച ഇന്റേണുകളുടെ സേവനവും കേന്ദ്രത്തിലേക്ക് മാറ്റണം. ഇവിടേക്ക് നിയോഗിക്കപ്പെടുന്നവർ ജോലിസമയത്ത് 'ഒപ്പമുണ്ട് ഉറപ്പാണ്' എന്ന് രേഖപ്പെടുത്തിയ നീലനിറത്തിലുള്ള ജാക്കറ്റ് ധരിക്കണം. ഒരു ജോഡി ജാക്കറ്റിനുള്ള പണം പഞ്ചായത്ത് വഹിക്കും. ഫെസിലിറ്റേഷൻ സെന്ററുകളുടെ ബോർഡിലും പഞ്ചായത്തിന്റെ ലോഗോയും 'ഒപ്പമുണ്ട് ഉറപ്പാണ്' എന്ന മുദ്രാവാക്യവും രേഖപ്പെടുത്തിയിരിക്കണം.
കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളുടേയും ഏജൻസികളുടേയും സേവനം സംബന്ധിച്ച കൈപ്പുസ്തകം സെന്ററിലുണ്ടാകും. ഓരോ വകുപ്പും അവരുടെ സേവനം സംബന്ധിച്ച് പൊതുജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്ന എല്ലാ വിവരങ്ങളും ഫെസിലിറ്റേഷൻ സെന്ററിലേക്ക് ഈ മെയിൽ ചെയ്യണം. ഇത്തരം കാര്യങ്ങൾ കൃത്യമായി നടക്കുന്നതായി ഉറപ്പാക്കാൻ സംസ്ഥാനതലത്തിൽ നിരീക്ഷണ സംവിധാനമുണ്ടാകും. ഭാവിയിൽ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ അടിസ്ഥാനഘടകമായി കേന്ദ്രങ്ങളെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |