കൊച്ചി: തൊഴിലവസരവും ഭേദപ്പെട്ട ശമ്പളവുമുണ്ടെങ്കിലും ഹൗസ് കീപ്പിംഗ് മേഖലയിൽ ജോലിയെടുക്കാൻ മലയാളികൾക്ക് വൈമുഖ്യം. ബംഗാളികളും ഒഡിഷക്കാരും ജാർഖണ്ഡുകാരുമാണ് മേഖല കൈയടക്കുന്നു. കായികാദ്ധ്വാനവും രാത്രി ജോലിയുമാണ് മലയാളികളെ അകറ്റുന്നത്.
മുറികൾ അടിച്ചുവാരലും കക്കൂസ് കഴുകലുമാണ് ഹൗസ് കീപ്പിംഗ് എന്ന സങ്കല്പമാണ് മലയാളികൾക്ക് ഇപ്പോഴും. ഹോട്ടലുകളിലും റിസോർട്ടുകളിലും മാത്രമല്ല, ആശുപത്രികളിലും കമ്പനികളിലും വരെ ഹൗസ് കീപ്പിംഗ് വ്യാപിച്ചു. കൊവിഡിന് ശേഷം കൂടുതൽ പ്രാധാന്യവും നേടി.
ടൂറിസം മേഖലയിൽ 90 ശതമാനം ഹൗസ് കീപ്പിംഗ് ജീവനക്കാരും വടക്കേ ഇന്ത്യക്കാരാണെന്ന് ഹോട്ടലുടമകളും ഹൗസ് കീപ്പിംഗ് പ്രൊഫഷണലുകളും പറയുന്നു. സൂപ്പർവൈസർ പോലുള്ള തസ്തികകളിലാണ് മലയാളികളുണ്ട്. ഹൗസ് കീപ്പിംഗ് കോഴ്സുകൾ വിജയിക്കുന്നവർ ഒരുവർഷത്തെ പരിചയം നേടിയാൽ വിദേശത്തേയ്ക്കോ വൻഹോട്ടലുകളിലോ ചേക്കേറുകയാണ് പതിവ്.
ഹൗസ് കീപ്പിംഗ്
സ്ഥാപനത്തെ വൃത്തിയും വെടിപ്പും ആകർഷകവുമാക്കുന്ന ജോലിയാണ് ഹൗസ് കീപ്പർമാരുടേത്. ഹോട്ടൽ ജോലി ഉദാഹരണം. അതിഥികൾ ആദ്യമെത്തുന്ന റിസപ്ഷൻ മുതൽ ആകർഷകമായി ഒരുക്കണം. കസേരകൾ ഇടുന്നതു മുതൽ പുഷ്പങ്ങൾ സ്ഥാപിക്കുന്നതുവരെ ഹൗസ് കീപ്പർമാരാണ്. മുറികൾ വൃത്തിയാക്കി കർട്ടനുകളും കിടക്കവിരികളും ഒരുക്കണം.
ടോയ്‌ലറ്റുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കൽ മുതൽ അടുക്കള ശുചീകരണം വരെ നീളും ജോലികൾ. അതിഥികൾ മുറിയൊഴിയുമ്പോൾ ഉപയോഗിച്ച കിടക്കവിരി ഉൾപ്പെടെ മാറ്റണം.
മടിക്ക് പിന്നിൽ
ഹൗസ് കീപ്പർമാരുടെ ജോലി കൂടുതലും രാത്രിയാണ്. ശാരീരികമായ അദ്ധ്വാനം ആവശ്യമാണ്. ഹോട്ടലുകൾ, വൻകിട ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിൽ ജോലി ചെയ്യുമ്പോൾ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മുമ്പിൽപ്പെടാനുള്ള മടിയും കാരണമാണ്. ഗ്ളാമർ ജോലിയല്ല.
സാദ്ധ്യത വിപുലം
സാധാരണ ഹൗസ് കീപ്പർക്ക് വിദ്യാഭ്യാസ യോഗ്യത നിർബന്ധമില്ല. മൂന്നോ ആറോ മാസം പരിശീലനക്കാലത്ത് എണ്ണായിരംരൂപവരെ ലഭിക്കും. നിയമിക്കപ്പെടുന്നവർക്ക് 12,000 മുതൽ 18,000രൂപവരെ അടിസ്ഥാനവേതനമുണ്ട്. അധികസമയ ജോലിക്ക് അലവൻസുകൾ, ബോണസ് തുടങ്ങിയവയും ലഭിക്കും.
ഹൗസ് കീപ്പിംഗ് മേഖലയിൽ സ്വകാര്യ ഏജൻസികളും സജീവമാണ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ ഹൗസ് കീപ്പിംഗ് ജോലികൾ കരാറടിസ്ഥാനത്തിൽ ഇവർ ചെയ്യുന്നു. സ്ത്രീകളാണ് ഇവരിൽ കൂടുതലും. കൊച്ചി മെട്രോയുടെ ഹൗസ് കീപ്പിംഗ് വിഭാഗം കുടുംബശ്രീയാണ് കൈകാര്യം ചെയ്യുന്നത്. കുടുംബശ്രീയുടെ ഫെസിലിറ്റേഷൻ വിഭാഗമാണ് മെട്രോയുടെ തുടക്കം മുതൽ ഹൗസ് കീപ്പിംഗ് ജോലികൾ സമർത്ഥമായി നിർവഹിക്കുന്നത്.
""വൈറ്റ് കോളർ ജോലിയല്ലെന്നതാണ് മലയാളികളെ അകറ്റുന്നത്. സൂപ്പർവൈസർ, മാനേജർ പദവികളിലാണ് മലയാളികൾ കൂടുതൽ പ്രവർത്തിക്കുന്നത്.""
ബിന്ദു പ്രവീഷ്
പ്രസിഡന്റ്
കേരള പ്രൊഫഷണൽ ഹൗസ് കീപ്പേഴ്സ് അസോസിയേൻ
""മലയാളികൾ തയ്യാറാകാത്തതിനാൽ പതിനായിരക്കണക്കിന് അന്യസംസ്ഥാന ജീവനക്കാർ ഹൗസ് കീപ്പിംഗ് ജോലി ചെയ്യുന്നുണ്ട്. മലയാളികൾ വന്നാലും അധികം തുടരാറില്ല.""
ജോസ് പ്രദീപ്
കേരള ട്രാവൽമാർട്ട് സൊസൈറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |