പാലക്കാട്: അരുമ മൃഗങ്ങളുടെ ചികിത്സ ഇനി മുതൽ വീട്ടുപടിക്കലെത്തി നടത്തും. ഇതിന്റെ ഭാഗമായി ലൈവ് സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പദ്ധതിയുടെ കീഴിൽ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ഇന്ന് പ്രവർത്തനമാരംഭിക്കും.
സംസ്ഥാനത്തിന് 29 മൊബൈൽ യൂണിറ്റുകളാണ് ആകെയുള്ളത്. ഇതിനായി കേന്ദ്ര സർക്കാർ 4.64 കോടി അനുവദിച്ചു. വാഹനം വാങ്ങുന്നതും ഉപകരണങ്ങൾ സ്ഥാപിക്കുന്നതും അടക്കം ഒരു യൂണിറ്റിന് ചെലവ് 16 ലക്ഷമാണ്. ജില്ലയിൽ പട്ടാമ്പി, അട്ടപ്പാടി ബ്ലോക്കുകളിൽ ഇത്തരത്തിൽ വെറ്ററിനറി ആംബുലൻസ് സേവനം ലഭ്യമാകും.
വാഹനങ്ങളുടെ തുടർ നടത്തിപ്പിന്റെ 60% കേന്ദ്രവും 40% സംസ്ഥാന സർക്കാരും വഹിക്കും. കരാറടിസ്ഥാനത്തിൽ ഓരോ വാഹനത്തിലും ഒരു വെറ്ററിനറി ഡോക്ടർ, ഒരു പാരാവെറ്റ്, ഒരു ഡ്രൈവർ കം അറ്റൻഡന്റ് എന്നിങ്ങനെ മൂന്നുപേരുണ്ടാകും. ആദ്യഘട്ടത്തിൽ ഉച്ചയ്ക്ക് ഒന്നുമുതൽ രാത്രി എട്ടുവരെയാണ് സേവനം.
യൂണിറ്റിലെ സജ്ജീകരണങ്ങൾ
ജനറേറ്റർ, സർജറി ഉപകരണങ്ങൾ, ടോൾഫ്രീ നമ്പറിൽ നിന്നുള്ള കർഷകരുടെ കോളുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ടാബ്‌ലറ്റ്, പശുക്കളിൽ ഗർഭാധാരണ കുത്തിവെവപ്പ് നടത്തുന്നതിനുള്ള ഉപകരണങ്ങൾ തുടങ്ങിയവ.
ടോൾ ഫ്രീ നമ്പർ
കർഷകർക്ക് 1962 എന്ന ട്രോൾ ഫ്രീ നമ്പർ വഴി പദ്ധതി സേവനം ലഭ്യമാക്കാം. മൊബൈൽ യൂണിറ്റുകൾ കർഷകരുടെ വീട്ടുപടിക്കൽ എത്തേണ്ടതുണ്ടെങ്കിൽ കാൾ സെന്റർ ഈ യൂണിറ്റുകളെ കർഷകരുമായി ബന്ധിപ്പിക്കും. മൊബൈൽ യൂണിറ്റുകൾ ഒരു കേന്ദ്രീകൃത കാൾ സെന്റർ സംവിധാനത്തിലൂടെ നിയന്ത്രിക്കും.
സേവന നിരക്ക്
> കന്നുകാലികൾ, പോൾട്രി മുതലായവയ്ക്ക് വീട്ടുപടിക്കൽ ചികിത്സ നൽകുന്നതിന് 450 രൂപ. കൃത്രിമ ബീജദാനത്തിന് 50 രൂപ അധിക ചാർജ് .
> അരുമ മൃഗങ്ങൾക്ക് 950 രൂപ.
> ഒരേ ഭവനത്തിൽ കന്നുകാലികൾ, പൗൾട്രി മുതലായവയ്ക്കും അരുമ മൃഗങ്ങൾക്കും ഒരേ സമയം ചികിത്സയ്ക്ക് 950 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |