വക്കം: ചരിത്ര പ്രാധാന്യമുള്ള നിലയ്ക്കാമുക്ക് - കായിക്കരക്കടവ് റോഡും വക്കം - പണയിൽക്കടവ് റോഡും സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. കയറിന്റെ നാട്ടിൽ റോഡ് നിർമ്മാണത്തിനായി രണ്ട് വർഷം മുമ്പ് നാല് കോടി രൂപയുടെ ഭരണാനുമതി ലഭിച്ച റോഡാണിത്. ഇതിനിടയിൽ നാലു തവണ ടെൻഡർ നോട്ടീസും നൽകി. എന്നാൽ റോഡ് നിർമ്മാണം ഏറ്റെടുക്കാൻ ഒരു കരാറുകാരനും തയാറായില്ല. ഇതിനിടെ ജി.എസ്.ടി നിരക്കിലും കേന്ദ്ര സർക്കാർ മാറ്റം വരുത്തിയതോടെ റോഡ് പണി വീണ്ടും അവതാളത്തിലായി. 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി നികുതി വർദ്ധിച്ചതോടെ വീണ്ടും ലക്ഷങ്ങളുടെ ബാദ്ധ്യത കൂടി വന്നു. തുടർന്ന് കൂടിയ ജി.എസ്.ടി നിരക്കിലും അധിക നിരക്ക് വർദ്ധനയുടെയും അടിസ്ഥാനത്തിൽ പുതിയ എസ്റ്റിമേറ്റ് തയാറാക്കാൻ മരാമത്ത് വിഭാഗത്തിന് നിർദ്ദേശമെത്തി. 4.21 ,42000 രൂപയുടെ പുതിയ എസ്റ്റിമേറ്റ് തയാറാക്കി മരാമത്ത് വിഭാഗത്തിന്റെ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണിപ്പോൾ. തീരദേശ റോഡ്, വിനോദ സഞ്ചാരികളുടെ റോഡ്, ശിവഗിരിയിലേക്കുള്ള റോഡ് തുടങ്ങി ഏറെ പ്രാധാന്യമുണ്ടെങ്കിലും റോഡിൽ കുണ്ടും കുഴികളും മാത്രം.
കാൽനടപോലും വയ്യ
കാൽനട യാത്ര പോലും ദുസ്സഹമായ റോഡ് യാത്രക്കാരുടെ നടുവ് ഒടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഇടപെടലുകളും നടപടിയും മാത്രം ഇല്ല. വക്കം മേഖലയിലുള്ളവർക്ക് വർക്കലയിലെത്താനുള്ള എളുപ്പ വഴി. ചരിത്ര പ്രാധാന്യമുള്ള കായിക്കര കുമാരനാശാൻ സ്മാരകം, വക്കം ഖാദർ, വക്കം മൗലവി എന്നിവരുടെ സ്മാരകങ്ങൾ, പൊന്നിൻ തുരുത്തെന്ന വിസ്മയ തീർത്ഥാടന ടൂറിസ്റ്റ് കേന്ദ്രം, വർക്കല പാപനാശം ബീച്ചിലേക്കുള്ള വഴി, പണയിൽക്കടവിൽ സ്വകാര്യ മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ നിയന്ത്രണത്തിലുള്ള റൂറൽ ഹെൽത്ത് സെന്റർ അങ്ങനെ നീളുന്നു റോഡിന്റെ സാമീപ്യംകൊണ്ടുള്ള പ്രസക്തി. ഇത്രയും പ്രാധാന്യം ഉണ്ടായിട്ടും റോഡ് തകർന്ന നിലയിൽത്തന്നെ.
തകർന്നുകിടക്കുന്നത്......... നിലയ്ക്കാമുക്ക് - കായിക്കരക്കടവ് റോഡും, വക്കം - പണയിൽക്കടവ് റോഡും
നാലു തവണ ടെൻഡർ നോട്ടീസും നൽകി.
റോഡ് നിർമ്മാണം ഏറ്റെടുക്കാൻ ഒരു കരാറുകാരനും തയാറായില്ല.
ജി.എസ്.ടി നിരക്കിലും കേന്ദ്ര സർക്കാർ മാറ്റം വരുത്തിയത് റോഡുപണി വീണ്ടും അവതാളത്തിലാക്കി
നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചിട്ട് ............ 2 വർഷം
അനുവദിച്ച തുക ........ 4 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |