തൃശൂർ : ഏപ്രിൽ മൂന്നിന് നടക്കുന്ന ആറാട്ടുപുഴ പൂരത്തിന് എഴുന്നള്ളിക്കുന്ന 70ലേറെ ആനകളുടെ ഫിറ്റ്‌നെസ് ഉൾപ്പെടെയുള്ള പരിശോധനകൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നിർദ്ദേശം. ആറാട്ടുപുഴ പൂരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് നിർദ്ദേശം.
കൊവിഡ് നിയന്ത്രണം നിലനിന്നിരുന്ന കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പൂരത്തിന് കൂടുതൽ ആളുകളെത്തുമെന്നതിനാൽ ആവശ്യമായ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങളും മറ്റ് സംവിധാനങ്ങളും ഒരുക്കാനും മന്ത്രി നിർദ്ദേശം നൽകി. പങ്കെടുക്കുന്ന ആനകളുടെയും പാപ്പാന്മാരുടെയും വിവരം നേരത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറണം. കൂടുതൽ വാഹനങ്ങളെത്തിച്ചേരാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് ഗതാഗത തടസം ഒഴിവാക്കാനായി പാർക്കിംഗിന് വിപുലമായ ക്രമീകരണം ഏർപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തെ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യാൻ പൊലീസ്, ആർ.ടി.ഒ, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ടി.പി, കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം ചേരും. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കണം പൂരം നടത്തിപ്പ്. കൂടുതൽ ടോയ്‌ലെറ്റുകൾ ഉൾപ്പെടെ ശുചീകരണ സംവിധാനമൊരുക്കുന്നതിൽ പഞ്ചായത്ത് ആവശ്യമായ സഹായം നൽകണമെന്നും കളക്ടർ ഹരിത വി.കുമാർ നിർദ്ദേശം നൽകി.
മറ്റ് നിർദ്ദേശങ്ങൾ
ഇറിഗേഷൻ കനാലിൽ നിന്ന് പൂരം നടക്കുന്ന പ്രദേശത്തേക്കുള്ള വെള്ളത്തിന്റെ ചോർച്ച തടയാനായി ഇറിഗേഷൻ വകുപ്പ് നടപടിയെടുക്കണം.
കരുവന്നൂർ പുഴയുടെ അക്കരെ നിന്ന് വരുന്നവരുടെ യാത്ര സുഗമമാക്കാൻ മന്ദാരം കടവ് ഭാഗത്തെ ചെളി നീക്കം ചെയ്യുകയും ജലനിരപ്പ് നിയന്ത്രിച്ച് നിറുത്താനും ആവശ്യമായ നടപടികൾ ഉദ്യോഗസ്ഥർ സ്വീകരിക്കണം
ഓക്‌സിജൻ പാർലർ, ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ സേവനം ലഭ്യമാക്കണം.
മാലിന്യ നിർമ്മാർജ്ജനത്തിനുള്ള ഫലപ്രദമായ ക്രമീകരണമേർപ്പെടുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |