വക്കം: വക്കത്തെ സ്വകാര്യ ബാറിൽ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. വെട്ടൂർ നെടുങ്കണ്ട ദേശത്ത് അരിവാളം റിയാസ് മൻസിലിൽ റിയാസി (26)നെയാണ് കടക്കാവൂർ പൊലീസ് അറസ്റ്റുചെയ്തത്. വക്കം പലാസ ഹോട്ടലിൽ വച്ച് ജീവനക്കാരെയും അവിടെയുണ്ടായിരുന്നവരെയും ബിയർ കുപ്പി കൊണ്ട് മർദ്ദിക്കുകയും ബാറിലെ ജനൽച്ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലാണ് സംഭവം.
റിയാസിനോടൊപ്പം അക്രമത്തിന് നേതൃത്വം നൽകിയ മുഹമ്മദ് താഹിർ, സുൽത്താൻ എന്നിവർ മറ്റൊരു കേസിൽ നിലവിൽ ജയിലിലാണ്. ബാറിലെ അക്രമത്തിനുശേഷം പ്രതികൾ ബാംഗ്ലൂർ, മുംബയ് തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ പോയി തിരികെ വരുന്നതിനിടെയാണ് കടക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾക്ക് കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വർക്കല തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. തിരുവനന്തപുരം റൂറൽ എസ്.പി ശില്പ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം വർക്കല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്.എച്ച്.ഓസജിൻ ലൂയിസ്, സബ് ഇൻസ്പെക്ടർ ദീപു എസ്.എസ്, മാഹിൻ. എ.എസ്.ഐമാരായ ജയപ്രസാദ്. രാജീവ്. സി.പി.ഒ മാരായ സുജിൽ, അനിൽകുമാർ, അഭിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |