ന്യൂഡൽഹി:എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച ശേഷം വൃദ്ധയ്ക്കു മേൽ മൂത്രമൊഴിച്ച ശേഷം 'ബ്രോ ഞാൻ പെട്ടു"എന്ന് ശങ്കർ മിശ്ര (34) തങ്ങളോട് പറഞ്ഞെന്ന് സഹയാത്രികൻ. അമിത മദ്യലഹരിയിലായിരുന്നു. കുഴഞ്ഞ മട്ടിൽ പെരുമാറിയിരുന്ന ആയാൾ ഉച്ചഭക്ഷണ സമയത്ത് നാല് തവണ വിസ്‌കി കഴിച്ചു. അതിന് മുൻപും മിശ്ര മദ്യപിച്ചിരിക്കാമെന്നും സഹയാത്രികർ പറഞ്ഞു. കുശലാന്വേഷണമായി ഒരേ ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു. വിമാനത്തിലെ ലൈറ്റണച്ചപ്പോഴാണ് മിശ്ര യാത്രക്കാരിക്കു മേൽ മൂത്രമൊഴിച്ചതും നഗ്നതാപ്രദർശനം നടത്തിയതും.
പൊലീസ് വെള്ളിയാഴ്ച രാത്രി ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്ത മുംബയ് സ്വദേശി മിശ്രയെ ഡൽഹി കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാൾ പരസ്‌പരവിരുദ്ധമായ മൊഴി നൽകുന്നതിനാൽ പൊലീസ് വിമാനത്തിലെ മറ്റ് യാത്രക്കാരെക്കൂടി ചോദ്യം ചെയ്യും. ബംഗളൂരു സഞ്ജയ്‌നഗറിലെ സഹോദരിയുടെ വീട്ടിലാണ് മിശ്ര ഒളിവിൽ കഴിഞ്ഞത്. മിശ്ര ബംഗളൂരുവിലുണ്ടെന്ന സൂചനയെ തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്.
ഫോൺ സ്വിച്ച് ഓഫ് ചെയ്തെങ്കിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സുഹൃത്തുക്കളെ ബന്ധപ്പെട്ടതും ക്രെഡിറ്റ് കാർഡിലെ പണമിടപാടുകളും ആളെ പിടികൂടാൻ പൊലീസിനെ സഹായിച്ചു. ഇന്നലെ രാവിലെ ഡൽഹിയിലെത്തിച്ച പ്രതിയെ മൂന്നു ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. പൊതുജന സമ്മർദ്ദമുണ്ടെന്ന് കരുതി കസ്റ്റഡി ആവശ്യപ്പെടരുതെന്നും നിയമപ്രകാരം പോകാനും കോടതി നിർദ്ദേശിച്ചു.
ചോദ്യം ചെയ്യലിനോട് മിശ്ര സഹകരിച്ചില്ല. തുടർച്ചയായി മൊഴി മാറ്റുകയും അന്വേഷണ ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തു. കൂടുതൽ വിശദാംശങ്ങൾക്കായി ഇരയായ സ്ത്രീയുടെയും ക്രൂ അംഗങ്ങളുടെയും സഹയാത്രികരുടെയും മൊഴികൾ രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരി ഇയാളുടെ പിന്നിലാണോ ഇരുന്നതെന്ന് വ്യക്തമാകണം. കൂടാതെ പരാതിക്കാരിയുടെ സമീപത്തുണ്ടായിരുന്ന യാത്രക്കാരന്റെയും മൊഴിയെടുക്കും. കേസുമായി ബന്ധപ്പെട്ട് മൂന്ന് എയർ ഇന്ത്യാ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
നവംബർ 28, 30, ഡിസംബർ നാല് തീയതികളിൽ പരാതിക്കാരിക്ക് മിശ്ര വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. 15,000 രൂപ നഷ്ടപരിഹാരം നൽകിയെങ്കിലും പരാതിക്കാരിയുടെ മകൾ തിരിച്ചയച്ചു. ടിക്കറ്റിന്റെ പണം തിരികെ നൽകാൻ പരാതിക്കാരി ആവശ്യപ്പെട്ടെങ്കിലും കുറച്ചു മാത്രമാണ് എയർ ഇന്ത്യ നൽകിയത്.
ജീവനക്കാർക്ക് കാരണംകാണിക്കൽ നോട്ടീസ്
സംഭവം നടന്ന സമയം വിമാനത്തിലുണ്ടായിരുന്ന നാല് കാബിൻ ക്രൂ അംഗങ്ങൾക്കും പൈലറ്റിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി എയർഇന്ത്യ അറിയിച്ചു. യാത്രക്കാരന് മദ്യം നൽകിയതിലും തുടർന്നുള്ള സംഭവങ്ങളിലും പരാതി കൈകാര്യം ചെയ്യുന്നതിലും മറ്റ് ജീവനക്കാർ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് ആഭ്യന്തര അന്വേഷണത്തിൽ പരിശോധിക്കും. വിമാനത്തിൽ മദ്യം നൽകുന്നതിനുള്ള എയർലൈൻ നയം അവലോകനം ചെയ്യും.
'സംഭവങ്ങളിൽ ഖേദിക്കുന്നു. സാഹചര്യം നന്നായി കൈകാര്യം ചെയ്യാമായിരുന്നു. ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യാൻ ജീവനക്കാർക്ക് സമഗ്ര വിദ്യാഭ്യാസ പരിപാടി ആരംഭിച്ചിട്ടുണ്ട്. എയർഇന്ത്യ ഇരയ്‌ക്കൊപ്പമാണ്. പരാതി ലഭിച്ചയുടൻ നടപടി തുടങ്ങി".
- കാംബെൽ വിൽസൺ, എയർ ഇന്ത്യ സി.ഇഒ, മാനേജിംഗ് ഡയറക്‌ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |