തിരുവനന്തപുരം: അഴൂർ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 17-ാം വാർഡിൽ പെരുങ്ങുഴി ജംഗ്ഷനു സമീപമുള്ള സ്വകാര്യ ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെയുള്ള താറാവിലും കോഴിയിലുമാണ് പക്ഷിപ്പനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. നൂറുകണക്കിന് താറാവും കോഴിയും ഇവിടെ ചാവുകയും ചെയ്തു. മൂന്ന് മാസങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നിന്ന് കൊണ്ടുവന്ന താറാവ് കുഞ്ഞുങ്ങൾക്കും ഹൈദരാബാദിൽ നിന്ന് കൊണ്ടുവന്ന കോഴിക്കുഞ്ഞുങ്ങൾക്കുമാണ് രോഗം പടർന്നുപിടിച്ചത്.
ഫാമിലെ താറാവിനും കോഴിക്കും അസുഖബാധയേറ്റപ്പോൾ ആദ്യം ആന്റിബയോട്ടിക്കുകൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വിശദപരിശോധനയ്ക്കായി സാമ്പിൾ പാലോട് സ്റ്റേറ്ര് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസസിലും കൂടുതൽ പരിശോധനയ്ക്കായി ഭോപ്പാലിലും(എൻ.ഐ.എച്ച്.എസ്.എ.ഡി ലാബിൽ) അയച്ചു. അവിടെ നിന്ന് കിട്ടിയ റിസൾട്ട് പോസിറ്റീവ് ആയതിനെത്തുടർന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ആദ്യഘട്ടത്തിൽ 2000 കോഴികളെയും താറാവിനെയും കൊല്ലും
അഴൂർ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് നാളെ മുതൽ പക്ഷികളെ കൊന്നുതുടങ്ങും.ആദ്യ ഘട്ടത്തിൽ 2000 താറാവിനെയും കോഴിയെയുമാണ് കൊല്ലുന്നത്.
പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായ അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി ജംഗ്ഷൻ വാർഡിന്റെ (വാർഡ് 15) ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളായ റെയിൽവേ സ്റ്റേഷൻ വാർഡ് (വാർഡ് 17) പൂർണമായും, പഞ്ചായത്ത് ഓഫീസ് വാർഡ് (വാർഡ് 16), കൃഷ്ണപുരം വാർഡ് (വാർഡ് 7), അക്കരവിള വാർഡ് (വാർഡ് 14), നാലുമുക്ക് (വാർഡ് 12) കൊട്ടാരം തുരുത്ത് (വാർഡ് 18) എന്നീ വാർഡുകൾ ഭാഗികമായി ഉൾപ്പെട്ട പ്രദേശങ്ങളിലെ മുഴുവൻ കോഴി, താറാവ്, മറ്റ് അരുമ പക്ഷികൾ എന്നിവയെ കൊന്ന് മുട്ട,ഇറച്ചി,കാഷ്ഠം (വളം), തീറ്റ എന്നിവയും കത്തിച്ച് നശിപ്പിക്കും.
ഒരു കിലോമീറ്ററിന് ചുറ്റുമുള്ള ഒൻപത് കിലോമീറ്ററിൽ ഉൾപ്പെടുന്ന കിഴുവിലം,കടയ്ക്കാവൂർ,കീഴാറ്റിങ്ങൽ,ചിറയിൻകീഴ്,മംഗലപുരം,അണ്ടൂർകോണം,പോത്തൻകോട് എന്നീ ഗ്രാമപഞ്ചായത്തുകളും തിരുവനന്തപുരം കോർപ്പറേഷനിലെ കഴക്കൂട്ടം, ആറ്റിപ്ര വാർഡിലെ ആറ്റിൻകുഴി പ്രദേശം എന്നിവയും ഉൾപ്പെടുന്ന സർവൈലൻസ് സോണിന്റെ പരിധിയിൽ നിന്ന് പുറത്തേക്കും അകത്തേക്കും കോഴി, താറാവ്, അരുമ പക്ഷികൾ എന്നിവയുടെ കൈമാറ്റം, കടത്ത്,വില്പന എന്നിവ നിരോധിച്ചു. ഈ പഞ്ചായത്തുകളിൽ നിന്ന് പുറത്തേക്ക് മുട്ട, ഇറച്ചി,വളം,തീറ്റ എന്നിവയുടെ വില്പന,നീക്കം എന്നിവയ്ക്കും മൂന്ന് മാസത്തേക്ക് നിരോധനം ഉണ്ടായിരിക്കും.
മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ തിങ്കളാഴ്ച മുതൽ പക്ഷികളെ കൊല്ലുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും എല്ലാവരും സഹകരിക്കണമെന്നും ജില്ലാകളക്ടർ ഇന്നലെ ചേർന്ന അവലോകനയോഗത്തിൽ നിർദ്ദേശിച്ചു. അതേസമയം പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും വളർത്തുപക്ഷികൾ അസ്വാഭാവികമായി കൂട്ടമായി ചത്തുപോകുന്ന സാഹചര്യങ്ങളിൽ ആ വിവരം അടുത്തുള്ള മൃഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും മൃഗസംരക്ഷണ ഓഫീസറും അറിയിച്ചു.
ജാഗ്രതാനിർദ്ദേശം
രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറയും മാസ്‌കും നിർബന്ധമായും ധരിക്കണം.
കോഴികളുടെ മാംസം (പച്ചമാംസം) കൈകാര്യം ചെയ്യുന്നതിന് മുൻപും പിൻപും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം.
നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാംവിധം പക്ഷികളുടെ മരണം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പ് സ്ഥാപനത്തിൽ അറിയിക്കണം
പക്ഷികളെ കൈകാര്യം ചെയ്‌ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള മെഡിക്കൽ ഡോക്ടറെ ബന്ധപ്പെടുക.
ശുചീകരണത്തിനായി 2 ശതമാനം സോഡിയം ഹൈഡ്രോക്‌സൈഡ് ലായനി,പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി,കുമ്മായം എന്നിവ ഉപയോഗിക്കണം
പകുതി വേവിച്ച മുട്ടകൾ കഴിക്കരുത് (ബുൾസ് ഐ പോലുള്ളവ)
പകുതി വേവിച്ച മാംസം കഴിക്കരുത്
രോഗം സ്ഥീരികരിച്ച പ്രദേശത്ത് നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് നിന്നും പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ അരുത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |