ഡെറാഡൂൺ: ഭൂമിയിടിഞ്ഞു താഴുന്ന ഉത്തരാഖണ്ഡിലെ തീർത്ഥാടന നഗരമായ ജോഷിമഠിൽ നിന്ന് 600 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി. കെട്ടിടങ്ങളിലും റോഡിലും വിള്ളലുണ്ടായതിനെ തുടർന്നാണ് നടപടി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ജോഷിമഠിലുണ്ട്.
50 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ദുരന്ത നിവാരണ ഉദ്യോഗസ്ഥർ അറിയിച്ചു. വിഷ്ണു പ്രയാഗ് ജൽ വിദ്യുത് പരിയോജന ജീവനക്കാരുടെ കോളനിയിൽ താമസിക്കുന്ന 60 കുടുംബങ്ങളെയും മറ്റിപ്പാർപ്പിച്ചു. ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ആളുകളെ സ്വകാര്യ ഹോട്ടലുകളിലേക്കുാണ് മാറ്റുന്നത്. ദേശീയ ദുരന്ത നിവാരണ സേനയെയും (എൻ.ഡി.ആർ.എഫ്) സംസ്ഥാന ഡി.ആർ.എഫ് ടീമിനെയും ആവശ്യത്തിന് വിന്യസിക്കും. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ സൗകര്യവും ഒരുക്കി.
വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ആറു മാസത്തേക്ക് 4,000 രൂപ വീതം നൽകുമെന്ന് ജില്ലാ അധികൃതർ അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ ജോഷിമഠ് ഔലി റോപ്പ് വേ അടച്ചു. മാർവാരിയിലെ ജലസംഭരണിയിൽ വിള്ളൽ വീണ് വെള്ളം ശക്തമായി ഒഴുകുന്നുണ്ട്. ചാർധാം ഓൾ-വെതർ റോഡ് (ഹെലാഗ്-മാർവാരി ബൈപാസ്), എൻ.ടി.പി.സി ജലവൈദ്യുത പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളും നിറുത്തിവച്ചു.
ജനങ്ങളെ രക്ഷിക്കുകയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. നഗരത്തിലെ ഗാന്ധിനഗർ, രവിഗ്രാം വാർഡുകളിലാണ് കൂടുതൽ ആഘാതമുണ്ടായത്. ജനുവരിയിലെ കണക്കു പ്രകാരം 603 കെട്ടിടങ്ങളാണ് ഇവിടെ തകർന്നത്. ഭൂമി ഇടിയുന്നത് പഠിക്കാൻ കേന്ദ്ര സർക്കാർ വിദഗ്ദ്ധ സമിതി രൂപീകരിച്ചു.
ഭൂമി താഴൽ പ്രതിഭാസത്തിന് കാരണം കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയമായ കെട്ടിട നിർമ്മാണവുമാണെന്നാണ് വിലയിരുത്തൽ. ബദരീനാഥ്, ഹേമകുണ്ഡ് സാഹിബ് തുടങ്ങിയ പ്രധാന ഹിന്ദു, സിഖ് മതകേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് ജോഷിമഠ്. ഇന്ത്യാ-ചൈന അതിർത്തിയിലെ പ്രധാന സൈനിക താവളങ്ങളിലൊന്നും ഇവിടെയുണ്ട്.
സിംഗ്ധറിൽ ക്ഷേത്രം തകർന്നു
വിള്ളലിനെ തുടർന്ന് സിംഗ്ധർ വാർഡിലുള്ളക്ഷേത്രം തകർന്നു.
വിള്ളലുണ്ടായതിനെ തുടർന്ന് 15 ദിവസം മുമ്പ് ക്ഷേത്രം ഉപേക്ഷിക്കപ്പെട്ടതിനാൽ ആളപായമില്ല
ജോഷിമഠിലെ ഒമ്പത് വാർഡുകളിലെങ്കിലും വിള്ളൽ
കൂടുതൽ ആഘാതം നഗരത്തിലെ ഗാന്ധിനഗർ, രവിഗ്രാം വാർഡുകളിൽ
ജനവരിയിലെ കണക്കുകൾ തകർന്നത് 603 കെട്ടിടങ്ങൾ
1271 പേർക്ക് താമസിക്കുന്നതിനായി 229 മുറികൾ സജ്ജം
വിഷയം പഠിക്കാൻ കേന്ദ്ര സർക്കാർ ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ, വനം പരിസ്ഥിതി മന്ത്രാലയം, സെൻട്രൽ വാട്ടർ കമ്മിഷൻ തുടങ്ങിയവരെ നിയമിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |