ന്യൂഡൽഹി: എണ്ണക്കമ്പനികൾക്ക് പെട്രോൾ ലിറ്ററിന് 10 രൂപ ലാഭം കിട്ടുന്നുണ്ടെന്ന് റിപ്പോർട്ട്. അതേസമയം ഡീസൽ ലിറ്ററിന് നഷ്ടം 6.5 രൂപ. പെട്രോളിൽ കിട്ടുന്ന ലാഭത്തിലൂടെ കമ്പനികൾ ഡീസലിന്റെ നഷ്ടം നികത്തുകയാണെന്നും റിപ്പോർട്ടിലുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്.പി.സി.എൽ) എന്നിവ കഴിഞ്ഞ 15 മാസത്തിനിടെ പെട്രോൾ, ഡീസൽ വിലകൾ പുതുക്കിയിട്ടില്ല.
2022 ജൂൺ 24ന് അവസാനിച്ച ആഴ്ചയിൽ പെട്രോൾ ലിറ്ററിന് 17.4 രൂപയും ഡീസൽ ലിറ്ററിന് 27.7 രൂപയുമായിരുന്നു നഷ്ടം. ഇൻപുട്ട് ക്രൂഡ് ഓയിൽ വില ബാരലിന് 102.97 ഡോളറിൽ നിന്ന് ജൂണിൽ 116.01 ഡോളറായി ഉയർന്നിരുന്നു. 2022 മാർച്ചിൽ ബാരലിന് ഏകദേശം 140 ഡോളറായിരുന്നു വില. 14 വർഷത്തെ ഉയർന്ന നിരക്കായിരുന്നു ഇത്. എന്നാൽ ഈ മാസം അത് 78.09 ഡോളറായി കുറഞ്ഞു. എന്നാൽ 2022 ഏപ്രിൽ ആറുമുതൽ മുതൽ പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. കേന്ദ്ര സർക്കാർ 22,000 കോടി രൂപ നൽകിയിട്ടും ഏപ്രിൽ - സെപ്തംബർ കാലയളവിൽ കമ്പനികൾക്ക് 21,201.18 കോടി രൂപയുടെ നഷ്ടമുണ്ടായി.
കേന്ദ്രം നൽകിയത് 22,000 കോടി
2022 മാർച്ചിൽ ക്രൂഡോയിൽ വില (ബാരലിന്)- 140 ഡോളർ
ജൂണിലെ വില- 116.01 ഡോളർ
ഈമാസത്തെ വില- 78.09 ഡോളർ
2022 ജൂണിൽ കമ്പനികൾക്ക് പെട്രോളിലുണ്ടായ നഷ്ടം (ലിറ്രറിന്)- 17.4 രൂപ
ഡീസലിലുണ്ടായ നഷ്ടം (ലിറ്രറിന്)- 27.7 രൂപ
എണ്ണകമ്പനികൾക്ക് കേന്ദ്രം നൽകിയത്- 22,000 കോടി രൂപ
ഡീസൽ - പെട്രോൾ വില അവസാനം കുറച്ചത്- 2022 ഏപ്രിൽ 6
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |