കൊല്ലം: ചെങ്കോട്ട - കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേ വികസനത്തിന് ഇനി വേഗതകൂടും. സ്ഥലമേറ്റെടുപ്പ് ഉൾപ്പടെയുള്ളവ വേഗത്തിലാക്കാൻ ദേശീയ പാത വികസന അതോറിട്ടി സമയ ബന്ധിത പദ്ധതി തയ്യാറാക്കി. മാർച്ച് 31ന് മുമ്പ് സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാനാണ് നിർദേശം. കടമ്പാട്ടുകോണം മുതൽ ആര്യങ്കാവ് വരെ 38.24 കിലോമീറ്റർ പാതയാണ് നാലുവരിയിൽ നിർമ്മിക്കുക. നിലവിലെ ആര്യങ്കാവ് - തെന്മല പാത 21 കിലോമീറ്റർ ദൂരം 30 മീറ്റർ വീതിയിൽ വികസിപ്പിക്കാനും പദ്ധതിയിലുണ്ട്. പുതിയ പാതയുടെ നിർമ്മാണത്തിന് ദേശീയ പാത വികസന അതോറിട്ടി കരാർ ക്ഷണിച്ചു. ഫെബ്രുവരി രണ്ട് ആണ് അവസാന തീയതി. എഗ്രിമെന്റ് വയ്ക്കുന്ന തീയതി മുതൽ മൂന്നു മാസത്തിനകം റോഡ് വികസന ജോലികൾ പൂർത്തിയാക്കണമെന്ന് വ്യവസ്ഥയുണ്ട്. ജില്ലയിലെ കൊട്ടാരക്കര, പുനലൂർ താലൂക്കുകളിലായി 293.56 ഹെക്ടർ ഭൂമിയും തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ 56 ഹെക്ടർ ഭൂമിയും ഏറ്റെടുക്കാൻ ഹൈവേ ഡെപ്യൂട്ടി കളക്ടർ 3 (എ) പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനത്തിൻ മേൽ തിരുവനന്തപുരം ജില്ലയിൽ 33 പേരും കൊല്ലം ജില്ലിയിൽ 295 പേരും ആക്ഷേപം നൽകിയിരുന്നു. കൊല്ലം ജില്ലയിലെ ആക്ഷേപങ്ങൾ കേൾക്കാൻ 11മുതൽ 21 വരെ ഹീയറിംഗ് നിശ്ചയിച്ചിട്ടുണ്ട്.
.....................................................
പാതയുടെ നീളം : 59.36 കി. മീ.
ആവശ്യമായ ഭൂമി : 347.95 ഹെക്ടർ
ഏറ്റെടുക്കുന്ന ഭൂമി : 293.56 ഹെക്ടർ
കടമ്പാട്ടുകോണം- ആര്യങ്കാവ് പാത വീതി : 45 മീറ്റർ (4 വരി )
ആര്യങ്കാവ്- തെന്മല വീതി. : 30 മീറ്റർ
പദ്ധതി അടങ്കൽ ചെലവ് : 4047.34 കോടി
ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരം :1840 കോടി
റോഡ് നിർമ്മാണം : 1798 കോടി
പ്രീ കൺസ്ട്രക്ഷൻ ചെലവ് : 71.97 കോടി
............................................
ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി സ്ഥലമേറ്റെടുപ്പും റോഡ് നിർമ്മാണവും
വേഗത്തിൽ തീർക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു
ഉദ്യോഗസ്ഥർ, ദേശീയപാത വികസന അതോറിട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |