ചിറയിൻകീഴ്: വരുമാനത്തിൽ വൻവർദ്ധന ഉണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ മുതലപ്പൊഴി ഹാർബറുകൾ വീർപ്പുമുട്ടുന്നു. മുതലപ്പൊഴിയിൽ താഴംപള്ളി, പെരുമാതുറ എന്നീ രണ്ട് ലേലപ്പുരകളാണുള്ളത്. ഹാർബറിലെ ലേല പുരയിലെ സ്ഥലപരിമിതി മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടാക്കുന്ന ദുരിതങ്ങൾ ചില്ലറയല്ല. ഇതുകാരണം ഒരു ബോട്ടിലെ മീനുകൾ മുഴുവൻ മാറ്റി തീർത്താൽ മാത്രമേ അടുത്ത ബോട്ടിന് ലേലപ്പുരയിൽ അടുപ്പിക്കാനാകൂ. മാത്രവുമല്ല സ്ഥലപരിമിതി കാരണം മീനുകൾ ചരുവങ്ങളിലേക്ക് മാറ്റി ക്രമീകരിക്കുന്നതിനും സമയമെടുക്കുന്നു. ധാരാളം മീനുകൾ ലഭിക്കുന്ന അവസരങ്ങളിൽ മത്സ്യങ്ങൾ ശേഖരിച്ച് വയ്ക്കാൻ കൂൾ ചേമ്പർ ഇവിടെ ഇല്ല. ഇതു കാരണം മത്സ്യത്തൊഴിലാളികൾക്ക് മീനുകൾ വിലകുറച്ചു വിൽക്കേണ്ട അവസ്ഥയിലാക്കുന്നു. ഇത് സാമ്പത്തികമായി വലിയ നഷ്ടങ്ങളാണ് ഉണ്ടാകുന്നതെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. ഹാർബറിനുള്ളിലെ സ്ഥലപരിമിതി കാരണം ചരക്ക് വാഹനങ്ങൾക്ക് യഥാവിധി ഹാർബറിനുള്ളിൽ പ്രവേശിക്കുവാനും പാർക്ക് ചെയ്യുവാനും പലപ്പോഴും അവസരം കിട്ടാറില്ല. ഈ വാഹനങ്ങൾ പെരുമാതുറ പാലത്തിലും പാലത്തിന് സമീപവുമാണ് പലപ്പോഴും പാർക്ക് ചെയ്യുന്നത്. ഇത് അവധി ദിവസങ്ങളിലടക്കം സഞ്ചാരികൾ കൂടുതൽ മുതലപ്പൊഴിയിൽ എത്തുന്ന ദിവസങ്ങളിൽ ഉണ്ടാകുന്ന ദുരിതം ചില്ലറയല്ല.
ഹാർബറിലെ വാർഫ് മേഖലയിൽ സമയാസമയത്ത് ഡ്രഡ്ജ്ജിംഗ് നടത്താത്തത് കാരണം മത്സ്യബന്ധനം കഴിഞ്ഞുവരുന്ന വലിയ ബോട്ടുകൾക്ക് വാർഫിൽ എത്താനാവുന്നില്ല. ഇതുകാരണം ചെറുവള്ളങ്ങളിൽ മത്സ്യങ്ങൾ കരയിലേക്ക് എത്തിക്കേണ്ട അവസ്ഥ വരുന്നു. ഇതും അധിക സാമ്പത്തിക നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് സമ്മാനിക്കുന്നത്. ഹാർബറിലെ ടോയ്‌ലെറ്റുകൾ പലപ്പോഴും പ്രവർത്തനക്ഷമമല്ലാത്തതും ഇവിടെ എത്തുന്നവരെ സാരമായി ബാധിക്കാറുണ്ട്.
മോഷണവും പതിവ്
ബോട്ടുകൾ ആങ്കർ ചെയ്യുന്നതിനുള്ള പ്രത്യേക ജെട്ടി സംവിധാനം ഹാർബറിൽ ഇല്ലാത്തതും മത്സ്യബന്ധനം കഴിഞ്ഞ് ലേലപ്പുരയിലെത്തുന്ന ബോട്ടുകൾ സിമെന്റ് ബ്ലോക്കിൽ ഇടിക്കാതെ സുരക്ഷിതമായി തളയ്ക്കുന്നതിനുള്ള റബർ ബുഷുകൾ ഇല്ലാത്തതും ഇവിടത്തെ ന്യൂനതകളാണ്. പലപ്പോഴും കായലിന്റെ പല ഭാഗങ്ങളിലായാണ് ബോട്ടുകൾ ആങ്കർ ചെയ്യുന്നത്. മതിയായ സുരക്ഷ ഈ മേഖലയിൽ ഇല്ലാത്തതിനാൽ ബോട്ടുകളിൽ നിന്ന് മത്സ്യബന്ധന ഉപകരണങ്ങൾ മോഷണം പോകാറുണ്ട്.
ശുചീകരണവും അവതാളത്തിൽ
ഹാർബർ പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങളുടെ അഭാവം കാരണം പലപ്പോഴും ദുർഗന്ധം വമിക്കുകയാണ്. മുൻവർഷത്തെ അപേക്ഷിച്ച് താഴംപള്ളി ഹാർബർ ജി.എസ്.ടി കൂടാതെ 92 ലക്ഷം അധികമായും പെരുമാതുറ ഹാർബർ ജി.എസ്.ടി കൂടാതെ 20.49 ലക്ഷം രൂപ അധികവുമായാണ് ലേലം നടന്നത്. വരുമാനത്തിൽ ഇത്ര ർദ്ധന കാണിക്കുമ്പോഴും അധികൃതർ ഇവിടത്തെ അടിസ്ഥാന വിഷയങ്ങൾ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്ന് പരാതിയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |