ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴുന്ന സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഉന്നതതല അവലോകന യോഗം നടത്തി. ബോർഡർ മാനേജ്മെന്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ എൻ.ഡി.എം.എ യുടെ നാലംഗങ്ങൾ ഉൾപ്പെടുന്ന വിദഗ്ദ്ധ സംഘം ഇന്ന് ഉത്തരാഖണ്ഡിലെത്തി സ്ഥിതിഗതികൾ പരിശോധിക്കും. ജോഷിമഠിൽ നിന്ന് മടങ്ങുന്ന എൻ.ഡി.എം.എ, എൻ.ഐ.ഡി.എം, എൽ.ഡി. ആർ.എഫ്, ജി.എസ്.ഐ, എൻ.ഐ.എച്ച്, വാഡിയ ഇൻസ്റ്റിറ്റൂട്ട്, ഐ.ഐ.ടി റൂർക്കി എന്നീ സാങ്കേതിക സംഘങ്ങളുടെ കണ്ടെത്തലുകൾ സംഘം വിശദമായി വിലയിരുത്തുകയും ചെയ്യും. അടിയന്തര നടപടികൾ, പരിഹാര മാർഗങ്ങൾ എന്നിവയെക്കുറിച്ചും ഹ്രസ്വകാല, ഇടക്കാല, ദീർഘകാല പദ്ധതികളെക്കുറിച്ചും സംസ്ഥാന സർക്കാരിന് സംഘം ഉപദേശം നൽകും.പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ മിശ്രയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, കേന്ദ്രസർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ, ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി, ഡി.ജി.പി, ജോഷിമഠ് ജില്ല മജിസ്ട്രേറ്റ്, ഐ.ഐ.ടി റൂർക്കി, ദേശീയ ദുരന്ത നിവാരണ ഇൻസ്റ്റിറ്റ്യൂട്ട്, ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ, വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി എന്നീ സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ പങ്കെടുത്തു.
നിലവിൽ മേഖലയിൽ നിന്ന് 60ലേറെ കുടുംബങ്ങളാണ് വീടൊഴിഞ്ഞ് പോയിട്ടുള്ളത്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ജനങ്ങൾ പ്രതിഷേധിച്ചിരുന്നു.
പ്രധാനമന്ത്രിക്ക് ആശങ്ക
ജോഷിമഠിലെ ഭൂമിയിടിയുന്ന സംഭവത്തിൽ പ്രധാനമന്ത്രി ആശങ്കാകുലനാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി പ്രധാനമന്ത്രി സ്ഥിതിഗതികൾ അവലോകനം ചെയ്തതായും പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ മിശ്ര പറഞ്ഞു. ദുരിത ബാധിത മേഖലയിലെ ജനങ്ങളുടെ സുരക്ഷയ്ക്കായിരിക്കണം സംസ്ഥാന സർക്കാർ അടിയന്തര മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എൻ.ഡി.ആർ.എഫിന്റെ ഒരു സംഘവും എസ്.ഡി.ആർ.എഫിന്റെ നാല് സംഘങ്ങളും ജോഷിമഠിലെത്തിയതായി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി അറിയിച്ചു. ദുരിതബാധിതരായ കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി താമസിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം വളരെ ഫലപ്രദമായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജോഷിമഠിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷിക്കുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു. സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനം നടത്തി വരികയാണെന്നും സാദ്ധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷ ഏർപ്പെടുത്തുന്നതിനും രക്ഷാപ്രവർത്തനത്തിനുമായി ഉത്തരാഖണ്ഡ് സർക്കാർ 11 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |