തൃശൂർ: കേരള സർക്കാരിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ 2022 - 23 വർഷത്തെ 'പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്‌മെന്റ് ആൻഡ് വാല്യു അഡിഷൻ' പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പദ്ധതികൾ ജില്ലയിൽ നടപ്പാക്കാൻ ഒരുങ്ങി കൃഷി വകുപ്പ്. എസ്.എഫ്.എ.സി മുഖേന കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവിനുള്ള യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് സബ്‌സിഡി നൽകുന്ന പദ്ധതിയിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പ്രോജക്ട് സമർപ്പിക്കാം.
കൊപ്ര ഡ്രയറുകൾ, വിവിധ ഉത്പന്നങ്ങൾ ഉണക്കുന്നതിനുള്ള ഡ്രയറുകൾ എന്നിവ സ്ഥാപിക്കുന്നതിന് 20 ശതമാനം സബ്‌സിഡിയായി നാലു ലക്ഷം രൂപ അനുവദിക്കും. പ്രാഥമിക സഹകരണ സംഘങ്ങൾ, കാർഷിക കർമ്മസേന, അഗ്രോ സർവീസ് സെന്ററുകൾ, കർഷക ഗ്രൂപ്പുകൾ എന്നിവർക്ക് പ്രോജക്ടിനായി അപേക്ഷിക്കാം. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കാർഷിക ഉത്പന്ന സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് പ്രോജക്ട് അടിസ്ഥാനത്തിൽ 50 ശതമാനം സബ്‌സിഡി നൽകുന്നു.
പഴം, പച്ചക്കറി വിപണനത്തിന് സോളാർ ട്രൈസൈക്കിളിന് 50 ശതമാനം സബ്‌സിഡി, നാടൻപഴം പച്ചക്കറി വിപണനത്തിന് പ്രീമിയം ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുന്നതിന് മാർക്കറ്റിംഗിൽ 3 വർഷത്തെ പരിചയമുള്ള എഫ്.പി.ഒകൾ, കുടുംബശ്രീ യൂണിറ്റുകൾ, പ്രാഥമിക സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് ആനുകൂല്യം അനുവദിക്കുന്നു. താത്പര്യമുള്ളവർ വിവിധ പ്രോജക്ടുകൾ ബന്ധപ്പെട്ട കൃഷിഭവനുകളിൽ ജനുവരി 13ന് മുൻപ് ഹാജരാക്കണമെന്ന് ആത്മ പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |