ചിറയിൻകീഴ്: പക്ഷിപ്പനി സ്ഥിരീകരിച്ച അഴൂർ ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നലെയും പക്ഷികളെ കൊന്നു. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ സ്വകാര്യ ഫാമിന് ഒരു കിലോമീറ്റർ ചുറ്റുമുള്ള പ്രദേശത്തെ പക്ഷികളെയാണ് കൊല്ലുന്നത്. തിങ്കളാഴ്ച രാവിലെ മുതലാണ് മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിൽ പക്ഷികളെ കൊല്ലുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ഇതുവരെ 2326 കോഴികളെയും 1012 താറാവുകളെയും 244 മറ്റ് വളർത്തുപക്ഷികളെയും ഉൾപ്പെടെ 3,338 പക്ഷികളെ കൊന്നു. 693 മുട്ടയും 344.75 കിലോഗ്രാം തീറ്റയും നശിപ്പിച്ചു.
ദയാവധം നടന്ന ഫാമുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സാനിറ്റൈസേഷൻ നടത്തി. മറ്റു പ്രദേശങ്ങളിൽ ആശാവർക്കർമാരുടെ സഹായത്തോടെ സാനിറ്റൈസേഷൻ തുടരുകയാണ്. വലിയ ഫാമുകളിൽ സാനിറ്റൈസേഷൻ ജോലികൾ ചെയ്യുന്നതിനായി ഫയർഫോഴ്സിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
ഒരു കിലോമീറ്റർ ചുറ്റളവിൽ കള്ളിംഗ്, സാനിട്ടേഷൻ പ്രവർത്തനങ്ങൾ പൂർത്തിയായാലുടൻ ജില്ലാ മൃഗസംരക്ഷണ ഒാഫീസറുടെ നിർദ്ദേശാനുസരണം സർവൈലൻസ് സോണിൽ അടച്ചിട്ട കോഴിക്കടകളും മുട്ട വില്പനകേന്ദ്രങ്ങളും നിബന്ധനകൾക്ക് വിധേയമായി പ്രവർത്തനം ആരംഭിക്കാം. കള്ളിംഗ് നാഷണൽ ആക്ഷൻ പ്ലാൻ പ്രകാരം 90 ദിവസത്തേക്ക് സർവൈലൻസ് സോണിന് ( 1 കിലോമീറ്റർ മുതൽ 10 കിലോമീറ്റർ ചുറ്റളവിൽ) അകത്തേക്കും പുറത്തേക്കും പക്ഷികൾ, പക്ഷിയിറച്ചി, നിരോധിച്ചിരിക്കുകയാണ്. എന്നാൽ സർവൈലൻസ് സോണിനുള്ളിലുള്ള പക്ഷികൾക്കുള്ള തീറ്റ കൊണ്ടുവരുന്നത് ഒഴിവാക്കിയിട്ടുണ്ട്. സോണിനുള്ളിലുള്ള ലേയർ ഫാമുകളിൽ നിലവിലുള്ള മുട്ടക്കോഴികളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന മുട്ട സർവൈലൻസ് സോണിനുള്ളിൽ വില്പന നടത്താം. സർവൈലൻസ് സോണിനുള്ളിൽ ജീവനുള്ള ഇറച്ചിക്കോഴികളെ മൂന്ന് മാസത്തേക്ക് വിൽക്കാൻ പാടില്ല. സർവൈലൻസ് സോണിനുള്ളിലുള്ള ഫാമുകളിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്ന കോഴിയിറച്ചി, മുട്ട എന്നിവ മാത്രം 90 ദിവസത്തേക്ക് സർവൈലൻസ് സോണിനുള്ളിൽ മാത്രം വില്പന നടത്താമെന്നും മന്ത്രി അറിയിച്ചു.
ഫോട്ടോ: അഴൂർ ഗ്രാമപഞ്ചായത്തിലെ ആറാട്ടുകടവിന്
സമീപം പക്ഷിപ്പനി സ്ഥിരീകരിച്ച പക്ഷികളെ കത്തിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |