■എസ്.സി-എസ്.ടി കമ്മിഷന്റെ നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്
തൃശൂർ: കാർഷിക സർവകലാശാല വി.സിയുടെ താത്കാലിക ചുമതല നൽകിയത് ഏറ്റവും സീനിയറും അർഹനുമായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്രൊഫസറെ തഴഞ്ഞാണെന്ന കേരളകൗമുദി വാർത്തയുടെ അടിസ്ഥാനത്തിൽ എസ്.സി, എസ്.ടി കമ്മിഷൻ സ്വമേധയ കേസെടുത്തു. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് കമ്മിഷൻ രജിസ്ട്രാർ ലീന ലിറ്റി, കാർഷിക സർവകലാശാല രജിസ്ട്രാർക്ക് നോട്ടീസ് നൽകി.
വി.സി ഇൻ ചാർജും കാർഷികോത്പാദന കമ്മിഷണറുമായ ഇഷിത റോയി കഴിഞ്ഞ മാസം അവധിയെടുത്തതിനെ തുടർന്നാണ് വെള്ളായണി കാർഷിക കോളേജിലെ പ്ലാന്റ് ബ്രീഡിംഗ് ആൻഡ് ജെനറ്റിക്‌സ് വിഭാഗം മേധാവി ഡോ. കെ. ആര്യയ്ക്ക് വി.സിയുടെ താത്കാലിക ചുമതല നൽകിയത്. ഇത് ആര്യയെക്കാൾ സീനിയറും അഞ്ചരവർഷം ഫാക്കൽറ്റി ഡീനുമായിരുന്ന വെള്ളായണി കാർഷിക കോളേജിലെ അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ മേധാവി ഡോ. എ. അനിൽ കുമാറിനെ തഴഞ്ഞായിരുന്നു. വിരമിക്കാൻ ഏഴ് മാസം മാത്രമുള്ള അദ്ദേഹത്തിന് സർവകലാശാല ജനറൽ കൗൺസിലിലും സബ് കമ്മിറ്റികളിലും ബോർഡ് ഒഫ് സ്റ്റഡീസിലും പ്രവർത്തന പരിചയവുമുണ്ടായിരുന്നു.
ഹൈക്കോടതിയെ
തെറ്റിദ്ധരിപ്പിച്ചെന്ന്
ഇഷിത റോയിക്ക് താത്കാലിക ചുമതല നൽകിയത് യു.ജി.സി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ സർവകലാശാല ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ഹൈക്കോടതിയിൽ നൽകിയ ഹർജി ഡിസംബർ 23ന് തീർപ്പാക്കിയിരുന്നു. സീനിയർ പ്രൊഫസർ ആര്യയ്ക്കാണ് നിലവിൽ ചുമതലയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
കേസ് തീർപ്പാക്കാനാണ് ഇഷിതയുടെ അവധിയും ഡോ. ആര്യയുടെ ചുമതലയും ഡിസംബർ 23 വരെ ദീർഘിപ്പിച്ചതെന്നാണ് ഹർജിക്കാരുടെ ആരോപണം. അതിന് തെളിവാണ് കേസ് തീർപ്പാക്കിയശേഷവും സീനിയർ പ്രൊഫസർക്ക് ചുമതല നൽകാത്തത്. സാങ്കേതികമായി കാർഷികോത്പാദന കമ്മിഷണർ ഇഷിതയ്ക്ക് തന്നെയാണ് ചുമതല. ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കലായിരുന്നുവെന്നും ഹർജിക്കാർ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |