തൃശൂർ : ജില്ലാ ജനറൽ ആശുപത്രി മുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വരെ നിയമിച്ചിട്ടുള്ള താത്കാലിക ജീവനക്കാരായ ഫാർമസിസ്റ്റുകളുടെ ശമ്പളം തോന്നുംപടി. അനുവദനീയമായ ആഴ്ചയിലെ ഒരവധി ഒഴിച്ച് ബാക്കി ദിവസങ്ങളിൽ ജോലി ചെയ്താൽ 35,600 രൂപയാണ് സർക്കാർ അംഗീകരിച്ച അടിസ്ഥാന ശമ്പളം. ഭൂരിഭാഗം സ്ഥലങ്ങളിലും 13,000 നും 18,000 നും ഇടയിലാണ് താത്കാലികക്കാർക്ക് മാസശമ്പളം. ദിവസ വേതനമാണെങ്കിൽ 450 മുതൽ 850 രൂപ വരെയാകും. ചിലർക്ക് മാസത്തിൽ 20 ദിവസമാണ് ജോലി. ഇതിന് നൽകുന്നതാകട്ടെ പതിനായിരം രൂപ. വികസന സമിതിയുടെയും ത്രിതല പഞ്ചായത്തുകളുടെയും ചുമതലയിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലാണ് ഈ ശമ്പളത്തിലെ അന്തരം.
ആവശ്യമായ ഫണ്ടില്ലെന്നാണ് ഇവരുടെ വിശദീകരണം. 120 ഓളം താത്കാലിക ജീവനക്കാരാണ് ജില്ലയിലുള്ളത്. എട്ട് മണിക്കൂറാണ് ഡ്യൂട്ടി സമയമെങ്കിലും ഇതിലും ഒരു ഏകീകൃതരൂപമില്ല. ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, മറ്റ് സർക്കാർ ആശുപത്രികൾ, അർബൻ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ജയിൽ ആശുപത്രികൾ ഉൾപ്പെടെ 127 സ്ഥാപനങ്ങളാണ് ജില്ലാ മെഡിക്കൽ ഓഫീസിന് കീഴിലുള്ളത്.
ഒരേ സ്ഥാപനത്തിൽ ഒരേ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് പോലും വ്യത്യസ്തമാണ് ശമ്പളം. സീനിയോറിറ്റിയാണ് ഈ അന്തരത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. പക്ഷേ പലർക്കും നിശ്ചയിച്ചതിന്റെ നേർ പകുതി പോലും ലഭിക്കുന്നില്ല. ഉള്ള ജോലി നഷ്ടപ്പെടുമോയെന്ന ഭയത്താൽ ആരും പ്രതികരിക്കുന്നില്ല.
മാനദണ്ഡം പാലിക്കുന്നത് രണ്ടിടത്ത് മാത്രം
ഫാർമസിസ്റ്റുകൾക്ക് സൂപ്രീം കോടതി നിർദ്ദേശ പ്രകാരമുള്ള വേതനം 35,600 നൽകുന്നത് ജില്ലയിൽ രണ്ടിടത്താണ്. അണ്ടത്തോട്, മാമ്പ്ര കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ.
ഫാർമസിസ്റ്റ് നിയമനം
ആരോഗ്യ കേന്ദ്രങ്ങളിൽ പി.എസ്.സി വഴി നിയമിച്ചിട്ടുള്ളത് 160 ഓളം പേരെയാണ്. ബ്ലോക്ക് പഞ്ചായത്തുകൾ 15 പേരെയും പഞ്ചായത്തുകൾ 40 പേരെയും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റികൾ വഴി 39 പേരെയുമാണ് നിയമിച്ചത്. കൂടാതെ എൻ.എച്ച്.എം വഴി നിയമിച്ചവരുമുണ്ട്.
ആകെ സ്ഥാപനങ്ങൾ 127
ജനറൽ ആശുപത്രികൾ 2
ജില്ലാ ആശുപത്രി 1
താലൂക്ക് ആശുപത്രികൾ 6
പ്രാഥാമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, ടി.ബി സെന്റർ ഉൾപ്പെടെ 109
അർബൻ കുടുംബാരോഗ്യ കേന്ദ്രം 7
ജയിൽ ആശുപത്രികൾ 2.
താത്കാലിക ജീവനക്കാർ 120.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |